രാമനാട്ടുകര നഗര സൗന്ദര്യവത്കരണ പദ്ധതി: സർവേ പൂർത്തിയാക്കാത്തതും കേസും തിരിച്ചടി


രാമനാട്ടുകര:കൊട്ടിഘോഷിച്ചു തുടങ്ങിയ രാമനാട്ടുകര നഗര സൗന്ദര്യവത്കരണ പദ്ധതിക് കോടതിയിലെ കേസുകളും സർവേ പൂർത്തിയാക്കാത്തതും വിനയാകുന്നു. 2020 ഓഗസ്റ്റിൽ തുടങ്ങിയ പദ്ധതിയുടെ ഭാഗമായുള്ള ഓടനിർമാണം പലഭാഗത്തും തടസ്സപ്പെട്ടിരിക്കുകയാണ്. എയർപോർട്ട്‌ റോഡിന്റെ വടക്ക് ഭാഗത്തു സർവേ പൂർത്തിയാകാത്തത് ഓടനിർമാണത്തിന് തടസ്സമായിരിക്കയാണ്.

2016-ലാണ് കോഴിക്കോട് വികസന അതോറിറ്റി രാമനാട്ടുകര നഗര സൗന്ദര്യവത്കരണ പദ്ധതി തയ്യാറാക്കിയത്.

2017 ഒക്ടോബറിൽ പദ്ധതിക് ആവശ്യമായ 6.66 കോടി രൂപ നഗരസഭ യുടെ അക്കൗണ്ടിൽ എത്തുകയും ചെയ്തു. എന്നാൽ മൂന്നു വർഷം തുക അക്കൗണ്ടിൽതന്നെ ഇരുന്നു. എല്ലാ പ്രതിസന്ധികളെയും തരണംചെയ്തു 2020 ഓഗസ്റ്റിൽ പദ്ധതിയുടെ ഭാഗമായുള്ള ഓടനിർമാണം തുടങ്ങി. ആറുമാസമായിരുന്നു നിർമാണ കാലാവധി. 2021 ഫെബ്രുവരിയിൽ നിർമാണ കാലാവധി കഴിഞ്ഞുവെങ്കിലും ഇരു ദേശീയപാതകളിലുമുള്ള ഓടനിർമാണം മുഴുവൻ പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല.

ചെത്തുപാലം തോട് മുതൽ നീലിത്തോട് വരെയുള്ള ഭാഗത്തു റോഡിന് ഇരുവശത്തും പല സ്ഥലങ്ങളിലും ഓടനിർമാണം പൂർത്തിയാകാത്ത അവസ്ഥയാണ്. കെട്ടിട ഉടമകൾ സ്ഥലം സംബന്ധിച്ച് കേസ് നൽകിയതാണ് ഓടനിർമാണത്തിന് തടസ്സമായത്.

എയർപോർട്ട്‌ റോഡിൽ പാറമ്മൽ റോഡ് ജങ്ഷൻവരെ റോഡിന്റെ തെക്കുഭാഗത്ത് ഓടനിർമാണം നടക്കുന്നുണ്ട്. വടക്കുഭാഗത്തെ സർവേ പൂർത്തിയാകാത്തത് ഓടനിർമാണത്തിന് തടസ്സമായിരിക്കയാണ്.

കാലവർഷം അടുത്തമാസം തുടങ്ങാനിരിക്കെ ഓടനിർമാണവും അനുബന്ധ പ്രവൃത്തികളും ഉടനെ പൂർത്തിയാക്കിയില്ലെങ്കിൽ രാമനാട്ടുകര അങ്ങാടിയിലൂടെ മഴക്കാലത്ത് യാത്രചെയ്യുന്നത് ദുരിതമാകും. ഓടനിർമാണത്തിനുവേണ്ടി ജെ.സി.ബി. ഉപയോഗിച്ച് റോഡിന്റെ അരികിൽ പല സ്ഥലത്തും കുഴിയെടുത്തിട്ടുണ്ട്. ഓട നിർമാണം പൂർത്തിയാക്കി അതിനുമുകളിൽ സ്ലാബ് ഇടണം. ഇല്ലെങ്കിൽ ഓടയിൽവീണ് യാത്രക്കാർക്ക് പരിക്കേൽക്കും.

സർവേ പൂർത്തിയാക്കിയിരുന്നു എങ്കിൽ ലോക്ഡൗൺ സമയത്ത് വളരെ വേഗത്തിൽ ഓടനിർമാണം പൂർത്തിയാക്കാമായിരുന്നു. പാർക്കിങ് സ്ഥലവും ഇല്ലാത്തതിനാൽ രാമനാട്ടുകര അങ്ങാടിയിൽ എല്ലാസമയത്തും ഗതാഗത തടസ്സമാണ്


Previous Post Next Post