കോരപ്പുഴ അഴിമുഖത്തെ ഡ്രഡ്ജിംഗ് പ്രവൃത്തിയുമായി ബന്ധപ്പെട്ട നടപടികള്‍ ത്വരിതപ്പെടുത്തും



കോഴിക്കോട്:കോരപ്പുഴ അഴിമുഖത്തെ ഡ്രഡ്ജിംഗ് പ്രവൃത്തിയുമായി ബന്ധപ്പെട്ട നടപടികള്‍ ത്വരിതപ്പെടുത്തും. ബഹു. ജലവിഭവ വകുപ്പുമന്ത്രി ശ്രീ. റോഷി അഗസ്റ്റിന്റെ അധ്യക്ഷതയില്‍ ഇന്ന് ചേര്‍ന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്.    

ജില്ലയിലെ 15-ല്‍പ്പരം പഞ്ചായത്തുകളിലായി 3000-ല്‍പരം പരമ്പരാഗത മല്‍സ്യതൊഴിലാളികള്‍ കോരപ്പുഴയെ ആശ്രയിക്കുന്നുണ്ട്. പുഴയില്‍ ചെളിയും മണലും മറ്റ് മാലിന്യങ്ങളും അടിഞ്ഞു കൂടുന്നത് മൂലം കോരപ്പുഴ അഴിമുഖത്ത് നീരൊഴുക്ക് ദുര്‍ബലപ്പെടുകയും കടലില്‍ നിന്നും പുഴയിലേക്കുള്ള മല്‍സ്യങ്ങളുടെ വരവ് ഇല്ലാതാകുകയും ചെയ്യുന്നു. ഇത് മല്‍സ്യത്തൊഴിലാളികളെ ദുരിതിത്തിലാക്കുന്നു. ഇതിന് പരിഹാരമായാണ് കോരപ്പുഴയില്‍ ഡ്രഡ്ജിംഗ് നടത്താന്‍ തീരൂമാനിച്ചത്. 

07.05.2015-ല്‍ ഈ പദ്ധതിയ്ക്ക് 1.17 കോടി രൂപയുടെ ഭരണാനുമതി ലഭിച്ച് ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയെങ്കിലും കരാര്‍ കമ്പനി പദ്ധതി ഉപേക്ഷിച്ചതിനെ തുടര്‍ന്ന് ഡ്രഡ്ജിംഗ് ജോലികള്‍ ആരംഭിക്കാനായില്ല. തുടര്‍ന്ന് 3.75 കോടിയുടെ റിവൈസ്ഡ് എസ്റ്റിമേറ്റ് തയ്യാറാക്കി 20.11.2019-ന് പദ്ധതി റീ ടെന്‍ഡര്‍ ചെയ്‌തെങ്കിലും കരാര്‍ ലഭിച്ച കമ്പനി വിവിധ കാരണങ്ങളാല്‍ കോടതിയെ സമീപിക്കുകയായിരുന്നു. കോടതിയിലെ കേസ് വേഗത്തില്‍ തീര്‍പ്പാക്കാനുള്ള നടപടികള്‍ സ്വീകരിക്കാനും യോഗത്തില്‍ തീരുമാനിച്ചു. 

പ്രസ്തുത യോഗത്തില്‍ കൊയിലാണ്ടി എം.എല്‍.എ ശ്രീമതി. കാനത്തില്‍ ജമീല, ജലസേചന വകുപ്പ് ചീഫ് എഞ്ചിനീയര്‍, മറ്റ് ഉദ്യോഗസ്ഥര്‍ സംബന്ധിച്ചു.
  
Previous Post Next Post