വേനൽ ചൂടിൽ ജില്ലാ കലക്ടർ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു



കോഴിക്കോട്:ജില്ലയിൽ വേനൽ ചൂട് രൂക്ഷമാകുന്ന സാഹചര്യത്തിൽ വേനൽ ചൂടിന്റെയും വരൾച്ചയുടെയും കാഠിന്യം കൊണ്ട് ഉണ്ടായേക്കാവുന്ന ദുരിതങ്ങൾ കുറയ്ക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് ജില്ലാ കലക്ടർ നിർദ്ദേശങ്ങൾ നൽകി ഉത്തരവിറക്കി.

കുടിവെള്ള വിതരണ ശൃംഖലയിലെ എല്ലാ അറ്റകുറ്റപ്പണികളും പൂർത്തിയാക്കി തടസ്സങ്ങൾ ഇല്ലാതെ ജല വിതരണം ഉറപ്പാക്കാൻ ജലവിഭവ വകുപ്പിന് നിർദ്ദേശം നൽകി. 24 മണിക്കൂറും പ്രവർത്തിക്കുന്ന പരാതി പരിഹാര സെൽ ആരംഭിക്കുന്നതിനും കൃത്യമായ മോണിറ്ററിങ് ഉറപ്പുവരുത്താനും നിർദ്ദേശമുണ്ട്. 

പമ്പിങ് സ്റ്റേഷനുകളിലും കുടിവെള്ള വിതരണ കേന്ദ്രങ്ങളിലും വൈദ്യുതി മുടങ്ങാൻ ഇടയാകരുതെന്ന് കെ എസ് ഇ ബിയോട് നിർദ്ദേശിച്ചു. ജല ലഭ്യത അനുസരിച്ച് കൃത്യമായി കനാൽ വഴി ജലവിതരണം കാര്യക്ഷമമാക്കാനും പമ്പിങ് സ്റ്റേഷനുകളിൽ ആവശ്യത്തിനുള്ള ജലവിതാനം ഉറപ്പുവരുത്തുന്നതിനും ജല അതോറിറ്റിക്ക് നിർദ്ദേശം നൽകി.
കുടിവെള്ളക്ഷാമം രൂക്ഷമായ സ്ഥലങ്ങളിൽ വാട്ടർ കിയോസ്ക് വഴിയും ടാങ്കർ വഴിയും കുടിവെള്ള വിതരണം നടത്താൻ തദ്ദേശസ്വയംഭരണ വകുപ്പിന് നിർദ്ദേശം നൽകി. പൊതുസ്രോതസ്സുകൾ മലിനീകരണ മുക്തമാക്കുന്ന നടപടികൾ സ്വീകരിക്കാനും കുടിവെള്ളത്തിന്റെ ദുരുപയോഗം തടയുന്നതിന് ജനങ്ങൾക്ക് ബോധവൽക്കരണം നൽകാനും നിർദ്ദേശിച്ചു. പൊതുജനങ്ങൾക്ക് കുടിവെള്ളം,സംഭാരം എന്നിവ നൽകാനായി തിരക്കുള്ള തെരുവുകൾ വ്യാപാരകേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ തണ്ണീർപന്തലുകൾ ഒരുക്കാനും തദ്ദേശസ്വയംഭരണ വകുപ്പിനോട് നിർദ്ദേശിച്ചു. 

വളർത്തുമൃഗങ്ങൾക്കും പക്ഷികൾക്കും ഫാമുകളിൽ സുരക്ഷിതമായ കുടിവെള്ളം ലഭ്യമാക്കുകയും വായു സഞ്ചാരമുള്ള ഷെൽട്ടർ ഉറപ്പുവരുത്തുകയും വേണമെന്ന് മൃഗസംരക്ഷണ വകുപ്പിന് നിർദ്ദേശം നൽകി. ചൂടു വർദ്ധിക്കുന്ന കാലാവസ്ഥയിൽ വാഹനങ്ങളിൽ കുത്തിനിറച്ചു കൊണ്ടുപോകുന്നത് തടയുവാനും നിർദ്ദേശമുണ്ട്.

കാട്ടുതീ ഉണ്ടാകാൻ സാധ്യതയുള്ള പ്രദേശങ്ങൾ കണ്ടെത്തണമെന്നും ഇത് തടയാനുള്ള മുൻ കരുതലുകൾ സ്വീകരിക്കണമെന്നും വനം വകുപ്പിന് നിർദ്ദേശം നൽകി. കാട്ടു മൃഗങ്ങൾ കുടിവെള്ളത്തിനായി നാട്ടിലേക്ക് ഇറങ്ങുന്നത് തടയാൻ വനത്തിനുള്ളിലെ തടാകങ്ങളിൽ വെള്ളം നിറയ്ക്കാനും, കൃത്രിമ തടാകങ്ങൾ നിർമ്മിക്കാനും നിർദ്ദേശം നൽകി.


കരിമരുന്ന് -പടക്ക നിർമ്മാണശാലകളിൽ പരിശോധന നടത്താൻ അഗ്നിരക്ഷാസേനയെ ഏൽപ്പിച്ചു. പ്രധാന ഓഫീസുകളിലും ആശുപത്രികളിലും കെട്ടിട സമുച്ചയങ്ങളിലും ഫയർ ഓഡിറ്റിങ്ങിന് സൗകര്യമൊരുക്കണം. മാലിന്യ സംഭരണ കേന്ദ്രങ്ങളിൽ നിരന്തര പരിശോധന നടത്താനും മാലിന്യത്തിനും ഉണങ്ങിയ പുല്ലിനും തീയിടുന്നതിനെതിരെ ബോധവൽക്കരണവും നടത്താനും നിർദ്ദേശം നൽകി.

എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ജീവൻ രക്ഷാ മരുന്നുകളും അവശ്യ മരുന്നുകളും ഒ ആർ എസ് സ്റ്റോക്കും ഉണ്ടെന്ന് ഉറപ്പുവരുത്താൻ ആരോഗ്യവകുപ്പിന് നിർദ്ദേശം നൽകി. ജലജന്യ രോഗങ്ങൾ പടർന്നു പിടിക്കാതിരിക്കാൻ മുൻകരുതലുകൾ സ്വീകരിക്കണം. സൂര്യഘാതം, പൊള്ളൽ എന്നിവയ്ക്കുള്ള ചികിത്സ സൗകര്യങ്ങൾ ഉറപ്പുവരുത്തുവാനും, പകർച്ചവ്യാധി രോഗങ്ങൾ കണ്ടെത്തിയാൽ അടയന്തിരമായി റിപ്പോർട്ട് ചെയ്യാൻ ആശാവർക്കർമാർക്ക് നിർദേശം നൽകാനും ആരോഗ്യവകുപ്പിന് നിർദ്ദേശം നൽകി. 

തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് കടുത്ത ചൂടുള്ള സമയങ്ങൾ ഒഴിവാക്കുന്ന രീതിയിൽ ജോലി സമയം ക്രമീകരിക്കാനുള്ള നടപടി ലേബർ ഓഫീസർ സ്വീകരിക്കണം. ലേബർ ക്യാമ്പുകളിൽ പരിശോധന നടത്തി ആരോഗ്യകരമായ സാഹചര്യമാണെന്ന് ഉറപ്പുവരുത്തുകയും വേണം. 

തീപിടുത്ത സാധ്യതയുള്ള സ്ഥലങ്ങൾ, ഉത്സവ സ്ഥലങ്ങൾ എന്നിവിടങ്ങളിൽ പരിശോധന നടത്താനും അപകടങ്ങൾ ഒഴിവാക്കാനുള്ള നടപടികൾ സ്വീകരിക്കാനും പോലീസിനെ ചുമതലപ്പെടുത്തി. ട്രാഫിക് ഡ്യൂട്ടി പോലെ തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് ആവശ്യമായ സൗകര്യങ്ങളും സംരക്ഷണവും നൽകണമെന്നും നിർദ്ദേശം നൽകി.

The District Collector issued instructions in the heat of summer
Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Previous Post Next Post