കോഴിക്കോട് വാണിമേൽ പഞ്ചായത്തിൽ തുടര്‍ച്ചയായി 9 തവണ ഉരുൾപൊട്ടി; 12 വീടുകൾ ഒലിച്ചുപോയി, ഒരാളെ കാണാതായി



കോഴിക്കോട്: വാണിമേൽ പഞ്ചായത്തിൽ ഉണ്ടായ ഉരുൾപൊട്ടലിൽ ഒരാളെ കാണാതായി. 12 വീടുകൾ പൂർണമായും ഒലിച്ചു പോയി. രണ്ട് പാലങ്ങളും നിരവധി വ്യാപാര സ്ഥാപനങ്ങളും തകർന്നു.  കോഴിക്കോട് വാണിമേൽ  വിലങ്ങാട് ഉണ്ടായ ഉരുൾപൊട്ടലിലാണ് ഒരാളെ കാണാതായത്. 12 വീടുകൾ പൂർണമായും ഒലിച്ചു പോയി. രണ്ട് പാലങ്ങളും നിരവധി വ്യാപാര സ്ഥാപനങ്ങളും തകർന്നു.
കഴിഞ്ഞ രാത്രിയാണ് കോഴിക്കോടിന്റെ വടക്കൻ മേഖലയിൽ ഉരുൾ പൊട്ടൽ ഉണ്ടായത്. വാണിമേൽ പഞ്ചായത്തിലെ വിലങ്ങാടും സമീപ സ്ഥലങ്ങളായ അടിച്ചിപ്പാറ, മഞ്ഞച്ചീളി, കുറ്റല്ലൂർ, പന്നിയേരി മേഖലകളിൽ തുടർച്ചായി 9 തവണ ഉരുൾപൊട്ടി. മയ്യഴി പുഴയുടെ പ്രഭവ കേന്ദ്രമായ പുല്ലുവ പുഴയിലൂടെ മലവെള്ള പാച്ചിലിൽ വലിയ പാറകല്ലുകളും മരങ്ങളും ഒഴുകി വന്നു. ഇതിന്റെ തീരത്തെ 12 വീടുകൾ ഒലിച്ചു പോയി. നിരവധി വാഹനങ്ങൾ തകർന്നു.
 
ഉരുൾ പൊട്ടുന്ന ശബ്ദം കേട്ട് നാട്ടുകാരെ സഹായിക്കാൻ ഇറങ്ങിയ കുളത്തിങ്കൽ മാത്യൂ എന്ന മത്തായിയെയാണ് കാണാതായത്. പുഴ കടന്നു പോകുന്ന 5 കിലോമീറ്റർ വ്യാപ്തിയിൽ വ്യാപക നാശനഷ്ടം ഉണ്ടായി. വിലങ്ങാട് ടൗണിൽ കടകളിൽ വെള്ളം കയറി. നിരവധി കടകളും രണ്ട് പാലങ്ങളും തകർന്നു. ഇതോടെ നിരവധി കുടുംബങ്ങൾ ഒറ്റപ്പെട്ടു. പ്രദേശത്തെ വൈദ്യുതി ബന്ധവും താറുമാറായി. എൻഡിആർ എഫും ഫയർ ഫോഴ്സും സ്ഥലത്തെത്തി തുടർ നടപടികൾക്ക് നേതൃത്വം നൽകി.


Landslides occurred 9 times in a row in Vanimel Panchayat Kozhikode 12 houses were washed away and one person is missing
Previous Post Next Post