അപകടാവസ്ഥയിലുള്ള നഗരസഭാകെട്ടിടം പൊളിച്ചുമാറ്റുന്നത് നീളുന്നു



കൊടുവള്ളി : കാലപ്പഴക്കംകൊണ്ട് അപകടാവസ്ഥയിലായ കൊടുവള്ളി നഗരസഭാകെട്ടിടം പൊളിച്ചുമാറ്റുന്ന പ്രവൃത്തി നീളുന്നു. പുതിയ നഗരസഭാകെട്ടിട നിർമാണത്തിനുള്ള നടപടിക്രമങ്ങളെല്ലാം പൂർത്തിയായെങ്കിലും കെട്ടിടത്തിലെ ചിലവ്യാപാരികൾ കോടതിയെ സമീപിച്ചതിനാലാണ് പൊളിക്കൽപ്രവൃത്തി നീണ്ടുപോവുന്നത്.

 

45 വർഷം പഴക്കമുള്ള കെട്ടിടത്തിന്റെ സ്ലാബുകളും തൂണുകളും പലസമയങ്ങളിലായി അടർന്നുവീണിരുന്നു. പുതിയകെട്ടിടം നിർമിക്കാനായി 4.5 കോടി രൂപ നഗരസഭ വകയിരുത്തി അംഗീകാരംനേടുകയും കൊച്ചിയിലെ എഫ്.ആർ.ബി.എൽ. കമ്പനി ടെൻഡർ ഏറ്റെടുക്കുകയും ചെയ്തതാണ്.നിലവിലുള്ളകെട്ടിടം പൊളിച്ചുമാറ്റുന്നതിന് സർക്കാർ ഉത്തരവ് ലഭ്യമാക്കി ടെൻഡർ നടപടികൾ പൂർത്തിയാക്കിയിരുന്നു. തുടർന്ന്, കെട്ടിടത്തിലെ കച്ചവടക്കാരുടെ യോഗം വിളിച്ചുചേർക്കുകയും പുനരധിവസിപ്പിക്കുന്ന കാര്യം ചർച്ചചെയ്ത് അവർക്ക് പരിഗണനനൽകാമെന്ന് ഉറപ്പുനൽകുകയും നഗരസഭാ കൗൺസിൽ ഏകകണ്ഠമായി അംഗീകരികുകയും ചെയ്തിരുന്നെന്ന് നഗരസഭാ ചെയർമാൻ വെള്ളറ അബ്ദു പറഞ്ഞു.

ഈ ഘട്ടത്തിലാണ് ചില കച്ചവടക്കാർ കോടതിയെ സമീപിച്ചത്. സ്പെഷ്യൽ ബ്രാഞ്ച് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടുനൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കളക്ടർ കെട്ടിടം പൊളിച്ചുമാറ്റുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിന് നിർദേശംനൽകിയിട്ടുണ്ടെന്നും ഇക്കാര്യങ്ങൾ കോടതിയെ ബോധിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.കൊടുവള്ളി ബസ്‌സ്റ്റാൻഡിലെത്തുന്ന യാത്രക്കാർക്ക് ഭീഷണിയായി ജീർണാവസ്തയിൽ നിൽക്കുന്ന നഗരസഭാകെട്ടിടം അടിയന്തരമായി പൊളിച്ചുമാറ്റേണ്ടതുണ്ടെന്നും നഗരസഭാ ചെയർമാൻ പറഞ്ഞു.

koduvally bus stand
Previous Post Next Post