ഉദയം ഹോം - അവസാന ഘട്ട മിനുക്ക് പണിയിൽ


ഉദയത്തിന്റെ സ്നേഹത്തണലിന് കൈത്താങ്ങേകാം..

കോവിഡ് മഹാമാരിയുടെ ഭയാശങ്കകൾക്കിടെ നമ്മൾ എല്ലാവരും സുരക്ഷിതരായി വീടുകളിൽ കഴിയുമ്പോൾ തെരുവിന്റെ അരക്ഷിതത്വത്തിൽ കഴിയേണ്ടി വരുന്നവർ 
നമുക്കിടയിലുണ്ട്. തലചായ്ക്കാനൊരിടമോ  കഴിക്കാൻ ആഹാരമോ ഉടുക്കാൻ നല്ല വസ്ത്രങ്ങളോ, തെരുവിന്റെ മേല്‍വിലാസം പേറുന്ന നമ്മുടെ സഹോദരങ്ങൾക്കില്ല.

തങ്ങളുടേതല്ലാത്ത കാരണങ്ങളാൽ തെരുവിൽ കഴിയാൻ വിധിക്കപെട്ടവർക്ക് കൈത്താങ്ങാവാൻ നമ്മൾ ആവിഷ്കരിച്ച പദ്ധതിയാണ് 'ഉദയം പദ്ധതി'. ജില്ലാ ഭരണകൂടം, സാമൂഹ്യനീതി വകുപ്പ്, കോഴിക്കോട് ജില്ലാ പഞ്ചായത്ത്, കോഴിക്കോട് കോര്‍പ്പറേഷന്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊതുജന പങ്കാളിത്തത്തോടെ ഒന്നാം ഘട്ടത്തിൽ കോവിഡ് വ്യാപനം അതിരൂക്ഷമായപ്പോൾ തെരുവില്‍ ജീവിതം തള്ളിനീക്കാന്‍ വിധിക്കപ്പെട്ടവരെ കോവിഡില്‍ നിന്ന് സുരക്ഷിതമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നമ്മൾ 'ഉദയം പ്രൊജക്ട്' ആരംഭിച്ചത്. ഒരു വർഷത്തിനുള്ളിൽ അശരണരായ 1400 ഓളം ആളുകൾക്ക് ജനപങ്കാളിത്തതോടെ പുനരധിവാസ സേവനങ്ങൾ ഉറപ്പാക്കാൻ സാധിച്ചു എന്നത്  കോഴിക്കോടിന്റെ കൂട്ടായ്മയുടെയും കരുതലിന്റെയും നേർസാക്ഷ്യമാണ്.

ഉദയം ചാരിറ്റബിൾ ട്രസ്റ്റിനു കീഴിലാണ് 'ഉദയം ഹോം' പ്രവർത്തിക്കുന്നത്. "തെരുവ് ജീവിതങ്ങളില്ലാത്ത കോഴിക്കോട് " എന്ന ആശയത്തിലേക്കുള്ള നമ്മുടെ നിർണായക ചുവടുവെപ്പാണ് 'ഉദയം' പദ്ധതി. ഇപ്പോൾ 400 ഓളം പേർ  നമ്മൾ ഒരുക്കിയ മൂന്ന് കേന്ദ്രങ്ങളിലായി താമസിക്കുന്നുണ്ട്. ആദ്യ ലോക്ഡൗൺ കാലത്ത് നിരവധി പേർക്കാണ് ജില്ലാഭരണകൂടം ഈ കേന്ദ്രങ്ങളിലായി സുരക്ഷിതമായ ജീവിതസാഹചര്യം ഉറപ്പാക്കിയത്. ഇതിൽ അർഹതപ്പെട്ടവർക്കെല്ലാം വോട്ടേഴ്‌സ് ഐ ഡി, ആധാർ കാർഡ്, ബാങ്ക് അക്കൗണ്ട് തുടങ്ങിയ രേഖകളും നൽകി അവരുടെ അവകാശങ്ങൾ  ഉറപ്പാക്കാനും നമ്മൾ ശ്രദ്ധിക്കുന്നുണ്ട്. നൂറോളം പേരെ അവരുടെ കുടുംബങ്ങളുമായി ബന്ധപ്പെടുത്താൻ സാധിച്ചുവെന്നത് തന്നെ വളരെയേറെ സംതൃപ്തി നൽകുന്നു.

ഇതോടൊപ്പം ഇംഹാൻസിന്റെയും ദയ റിഹാബിലിറ്റേഷൻ ട്രസ്റ്റിന്റെയും നേതൃത്വത്തിലുള്ള സൈക്കോ സോഷ്യൽ കെയർ ടീം ഇവർക്ക് ആവശ്യമായ സാമൂഹ്യ- മനശാസ്ത്രപരമായ വിലയിരുത്തലും ചികിത്സകളും മറ്റു ഇടപെടലുകളും  ലഭ്യമാക്കുന്നുണ്ട്. ഇവരിൽ ജോലി ചെയ്യാൻ താൽപര്യമുള്ളവർക്കു തൊഴിൽ പരിശീലനം നൽകിയും വരുന്നുണ്ട്.  നിർമാണ മേഖല, ഹോട്ടല്‍, ചെരുപ്പു കമ്പനി, ഫാമുകള്‍ തുടങ്ങിയിടങ്ങളില്‍ പലരും ജോലി ചെയ്യുന്നു.

തെരുവിൽ കഴിയാൻ വിധിക്കപെട്ട നമ്മുടെ സഹോദരങ്ങൾക്കായി ചേവായൂർ ത്വക്‌രോഗ ആശുപത്രി വളപ്പിൽ 
ഉദയത്തിന്റെ മറ്റൊരു ഭവനം കൂടി സുമനസ്സുകളുടെ അകമഴിഞ്ഞ പിന്തുണയിൽ ഒരുങ്ങുകയാണ് .

മുൻ എംഎൽഎയും, വി കെ സി ഗ്രൂപ്പ് സ്ഥാപകനും, പ്രമുഖ വ്യവസായിയുമായ ശ്രീ.  വി.കെ.സി.മമ്മദ്കോയ സംഭാവനയായി നൽകിയ ഒരു കോടി രൂപയാണ് ഉദയം ഭവനം സ്വപ്നത്തിൽ നിന്ന് യാഥാർഥ്യത്തിലേക്ക് എത്തിക്കാൻ പ്രേരകശക്തി ആയത്. ദയ റീഹാബിലിറ്റേഷൻ ട്രസ്റ്റ് നൽകിയ 50 ലക്ഷം രൂപയും, ഊരാളുങ്കൽ ലേബർ കോൺട്രാക്ട്‌ കോ-ഓപ്പറേറ്റീവ് സൊസൈറ്റി  (യുഎൽസിസിഎസ്‌) ലാഭം എടുക്കാതെ ഏറ്റെടുത്തു കാര്യക്ഷമമായി നടത്തിവരുന്ന
നിർമ്മാണം പ്രവർത്തനങ്ങളും നമ്മുടെ ലക്ഷ്യം സാക്ഷാത്കരിക്കുന്നതിൽ നിർണായകമായി.  ഇവരെപ്പോലെയുള്ള  സുമനസ്സുകളുടെ സഹായത്താൽ രണ്ടു കോടിയോളം രൂപ ചിലവിലാണ് ചേവായൂർ ത്വക്‌രോഗ ആശുപത്രി വളപ്പിൽ പുതിയ കെട്ടിടം ഒരുങ്ങുന്നത്. ആശുപത്രി വളപ്പിൽ നേരത്തേയുണ്ടായിരുന്ന കെട്ടിടങ്ങൾ പൂർണമായും നവീകരിച്ചും ചിലതു പുതുതായി നിർമ്മിച്ചുമാണ് നമ്മുടെ സഹോദരങ്ങൾക്കായി താമസസൗകര്യം ഒരുങ്ങുന്നത്. മുഴുവൻ സമയവും സ്റ്റാഫിന്റെ  സേവനവും ഇവിടെ ഉറപ്പു വരുത്തിയിട്ടുണ്ട്. 

പരിമിതികൾക്കിടയിലും തെരുവിന്റെ നിസ്സഹായതയിൽ നിന്ന്
നിരാലംഭരായ മനുഷ്യർക്ക് ഉദയം പദ്ധതിയിലൂടെ പുതിയൊരു ജീവിത നൽകാൻ കഴിഞ്ഞു എന്നത് വലിയ ആത്മസംതൃപ്തി നൽകുന്നുണ്ട്. 
നമുക്ക് ഇനിയും ഏറെ മുന്നോട്ടു പോകാനുണ്ട്, നമ്മുടെ സഹോദരങ്ങൾക്കായി നമുക്കൊന്നിച്ച് പലതും ചെയ്യാൻ സാധിക്കും.  ദിവസേനെയുള്ള ഭക്ഷണം ഉൾപ്പെടെയുള്ള ചിലവുകൾ പൊതുജനങ്ങളുടേയും സന്നദ്ധ സംഘടനകളുടേയും സഹായത്താലാണ് സാധ്യമാക്കുന്നത്. നിങ്ങളിൽ പലരും നൽകിയ സഹായങ്ങൾ തുടർന്നും ഉദയം ഹോമിലെ നമ്മുടെ സഹോദരങ്ങൾക്ക് ആവശ്യമാണ്. മാനസിക- ശാരീരിക അവശതകൾ അനുഭവിക്കുന്നവർക്ക്  മികച്ച ആരോഗ്യ പരിരക്ഷ നൽകാനും, ഭക്ഷണം, വസ്ത്രം, ജോലി തുടങ്ങിയവ ഇവർക്കു ഉറപ്പാക്കാൻ നിങ്ങളുടെ അകമഴിഞ്ഞ പിന്തുണ ഇനിയും ഉണ്ടാകണം. നിങ്ങൾ നൽകുന്ന ഏതൊരു ചെറിയ സഹായവും,  നമ്മൾ അവർക്ക് സമ്മാനിക്കാൻ ആഗ്രഹിക്കുന്ന നല്ല നാളെകൾക്കു വേണ്ടിയുള്ള വലിയൊരു മുതൽ കൂട്ടാകും. ഉദയത്തിന്റെ സ്നേഹത്തണലിന് കൈത്താങ്ങേകാം.
Previous Post Next Post