ഉപതിരഞ്ഞെടുപ്പ്: വളയത്ത് 80.66 ശതമാനം പോളിങ്



വളയം: ഉപതിരഞ്ഞെടുപ്പ് നടന്ന വളയം മൂന്നാം വാർഡ്‌ കല്ലുനിരയിൽ 80. 66 ശതമാനം പോളിങ് രേഖപ്പെടുത്തി.

ആകെ 1226 വോട്ടർമാരുള്ള വാർഡിൽ 989 പേർ സമ്മതിദാന അവകാശം വിനിയോഗിച്ചു. കഴിഞ്ഞ തവണത്തെക്കാൾ കുറവാണ് ഇത്തവണത്തെ പോളിങ്. കോവിഡ് ഭീഷണിയിൽ പ്രോട്ടോകോൾ പാലിച്ച് കൊണ്ടാണ് പൂവം വയൽ എൽ.പി. സ്കൂളിൽ രണ്ട് ബൂത്തുകളിലായി വോട്ടിങ് ക്രമീകരിച്ചത്. വളയം പോലീസിന്റെ നേതൃത്വത്തിൽ ശക്തമായ സുരക്ഷാ ക്രമീകരണങ്ങളും ഏർപ്പെടുത്തിയിരുന്നു. കോൺഗ്രസിലെ ഇ. കെ. നിഷയും സി. പി. എമ്മിലെ കെ. ടി. ഷബിനയും തമ്മിലാണ് ഏറ്റുമുട്ടിയത്. എൽ. ഡി.എഫ്. ഭരിക്കുന്ന വളയം ഗ്രാമ പ്പഞ്ചായത്തിലെ സി.പി. എമ്മിന്റെ നിലവിലെ സിറ്റിങ് സീറ്റാണ് മൂന്നാം വാർഡ്.ബി.ജെ.പി. ക്ക് സ്ഥാനാർഥി ഇല്ലാതിരുന്നതിനാൽ എൽ.ഡി.എഫും., യു.ഡി. എഫും. തമ്മിലായിരുന്നു മത്സരം.

വ്യാഴാഴ്ച രാവിലെ 10-ന് വളയം പഞ്ചായത്ത് ഓഫീസിലാണ് വോട്ടെണ്ണൽ. പതിനൊന്ന് മണിയോടെ ഫലപ്രഖ്യാപനവും ഉണ്ടാകും. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ എൽ. ഡി. എഫിലെ സി. എച്ച്. റീജ 327 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഇവിടെ നിന്ന് വിജയിച്ചത്. റീജയ്ക്ക് സർക്കാർ ജോലി ലഭിച്ചതിനെ തുടർന്നാണ് ഉപതിരഞ്ഞടുപ്പ് നടന്നത്.

വളയം പഞ്ചായത്തിലെ നിലവിലെ കക്ഷി നില ഇങ്ങനെയാണ്.ആകെ വാർഡ്: 14 എൽ.ഡി.എഫ്. 10 ( സി.പി.എം.- 9, സി. പി. ഐ. 1). യു.ഡി.എഫ്. 4 ( കോൺഗ്രസ് - 1, ലീഗ് - 2, യു. ഡി. എഫ്. സ്വതന്ത്രൻ -1 )
Previous Post Next Post