
ദില്ലി: രാജ്യത്ത് ഡ്രോണുകൾ പറത്തുന്നതിന് കര്‍ശന നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തി പുതിയ ചട്ടങ്ങൾ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി. ഡ്രോണുകളുടെ ഉപയോഗം, വിൽപ്പന, വാങ്ങൽ എന്നിവയ്ക്ക് നിയന്ത്രണങ്ങൾ വ്യവസ്ഥ ചെയ്യുന്ന ചട്ടങ്ങളാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം പുറത്തിറക്കിയത്. രജിസ്‌ട്രേഷൻ ഇല്ലാത്ത ഡ്രോണുകൾ ഉപയോഗിക്കരുത്. രജിസ്‌ട്രേഷൻ ലഭിക്കുന്നതിനായി മുൻകൂർ സുരക്ഷാ പരിശോധന ആവശ്യമില്ല. ഡ്രോണുകൾ നഷ്ട്ടപ്പെടുകയോ, ഉപയോഗശൂന്യമാകുകയോ ആണെങ്കിൽ അവ നിശ്ചിത ഫീസ് നൽകി ഡി രജിസ്റ്റർ ചെയ്യണം.
ചരക്ക് നീക്കത്തിന് ഡ്രോണുകൾ ഉപയോഗിക്കാം. ഇതിനായി പ്രത്യേക ഇടനാഴി സജ്ജമാക്കും. 500 കിലോവരെ സാധനങ്ങൾ കൊണ്ടുപോകാൻ അനുമതി ഉണ്ടായിരിക്കും. മുൻകൂർ അനുമതിയില്ലാതെ ഡ്രോണുകളിൽ ആയുധങ്ങൾ, സ്ഫോടക വസ്തുക്കൾ, അപകടകരമായ വസ്തുക്കൾ എന്നിവ കൊണ്ട് പോകാൻ പാടില്ല. മറ്റൊരാളുടെ സുരക്ഷയെ ബാധിക്കുന്ന തരത്തിൽ ഉപയോഗിക്കാൻ പാടില്ല എന്നും ചട്ടത്തിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്.
അടുത്ത 30 ദിവസത്തിനുള്ളിൽ രാജ്യത്തെ വ്യോമ പാത ചുവപ്പ്, മഞ്ഞ, പച്ച എന്നി മൂന്ന് സോണുകളായി തിരിക്കും. സർക്കാർ ഏജൻസികൾക്ക് മാത്രമേ ചുവപ്പ് സോണിൽ ഡ്രോണുകൾ പ്രവർത്തിക്കാൻ അനുമതി ഉണ്ടാകു. മഞ്ഞ സോണിൽ, സർക്കാർ അനുമതിയോടെ സ്വകാര്യ വ്യക്തികളുടെ ഡ്രോണുകൾക്കും പ്രവർത്തിക്കാം. പത്താം ക്‌ളാസ് പാസ്സായ, പരിശീലനം ലഭിച്ചവ പതിനെട്ടിനും 65 നും ഇടയിൽ ഉള്ളവർക്ക് മാത്രമേ ഡ്രോണുകൾ പ്രവർത്തിക്കാൻ ഉള്ള ലൈസെൻസ് ലഭിക്കു. വ്യവസ്ഥകൾ ലംഘിക്കുന്നവർക്ക് പരമാവധി പിഴ ഒരുലക്ഷം രൂപ ആയിരിക്കും.