യാത്രാസമയം കുറയും; കെ.എസ്.ആർ.ടി.സി.യുടെ കോഴിക്കോട്-തിരുവനന്തപുരം ബൈപ്പാസ് റൈഡറുകൾ അടുത്തയാഴ്ച മുതൽ


തിരുവനന്തപുരം: അതിവേഗയാത്രയ്ക്കായി കെ.എസ്.ആർ.ടി.സി.യുടെ ബൈപ്പാസ് റൈഡർ സർവീസുകൾ ഫെബ്രുവരി രണ്ടാംവാരം ആരംഭിക്കും. കോഴിക്കോട്-തിരുവനന്തപുരം റൂട്ടിൽ ബൈപ്പാസ് പാതകൾ പരമാവധി പ്രയോജനപ്പെടുത്തി ഡീലക്സ്, സൂപ്പർഫാസ്റ്റ് ബസുകളാണ് സർവീസ് നടത്തുക. നിലവിലെ സൂപ്പർക്ലാസ് സർവീസുകൾ ബൈപ്പാസ് റൈഡർ സർവീസായി പുനഃക്രമീകരിക്കും.

ബൈപ്പാസുകൾ കൂടുതലായി ഉപയോഗിക്കുന്നതിനാൽ കോഴിക്കോട്-തിരുവനന്തപുരം റൂട്ടിലെ യാത്രാസമയം രണ്ടുമണിക്കൂറിലധികം കുറയുമെന്നാണു പ്രതീക്ഷ. കോട്ടയംവഴിയും ആലപ്പുഴയിലൂടെയും ഒരു മണിക്കൂർ ഇടവിട്ടാകും സർവീസ്.


തിരക്കേറിയ റോഡുകളിലും പ്രധാന പട്ടണങ്ങളിലും ദീർഘദൂര സർവീസുകൾക്കുണ്ടാകുന്ന സമയ, ഇന്ധന നഷ്ടം ഒരുപരിധിവരെ ഒഴിവാക്കാനാകും. റൈഡർ സർവീസുകൾക്കായി ബൈപ്പാസുകളിൽ മുഴുവൻസമയ ഫീഡർ സ്റ്റേഷനുകൾ സ്ഥാപിക്കും. ഈ സ്റ്റേഷനുകളിൽ യാത്രക്കാർക്കു വിശ്രമിക്കാനുള്ള സൗകര്യമൊരുക്കും.

തിരുവനന്തപുരത്ത് കഴക്കൂട്ടത്താണ് സ്റ്റേഷൻ സ്ഥാപിക്കുക. കൊല്ലത്ത് കൊട്ടാരക്കര, അയത്തിൽ എന്നിവിടങ്ങളിലും ആലപ്പുഴയിൽ കൊമ്മാടി, ചേർത്തല ജങ്ഷനുകളിലും.

ആലുവ മെട്രോ സ്റ്റേഷൻ, ചാലക്കുടിയിൽ പുതിയ കോടതി ജങ്ഷൻ, മലപ്പുറത്ത് ചങ്കുവെട്ടി എന്നിവിടങ്ങളിലാകും ഫീഡർ സ്റ്റേഷനുകൾ. നഗരങ്ങളിലെ പ്രധാന ഡിപ്പോകളിൽനിന്നു ഫീഡർ സ്റ്റേഷനുകളിലേക്കും തിരിച്ചും സർവീസുകളുണ്ടാകും. വിവിധ ഡിപ്പോകളിൽനിന്ന് 39 ബസുകൾ ഫീഡർ സർവീസായി ഓടിക്കാനാണു തീരുമാനം. ബൈപ്പാസ് റൈഡർ സർവീസിൽ മുൻകൂട്ടി ടിക്കറ്റെടുത്തവർക്ക് ഫീഡർ ബസുകളിലെ യാത്ര സൗജന്യമായിരിക്കും. ആശയവിനിമയസംവിധാനം, ശൗചാലയം, ലഘുഭക്ഷണം തുടങ്ങിയ സൗകര്യങ്ങളുമുണ്ടാകും.


Previous Post Next Post