ബസ് സമരം; കെ.എസ്.ആർ.ടി.സി കൂടുതൽ സർവീസുകൾ നടത്തും


തിരുവനന്തപുരം:ഇന്ന് നടക്കുന്ന അനിശ്ചിതകാല സ്വകാര്യ ബസ് സമരത്തിന്റെ പശ്ചാത്തലത്തിൽ കെ.എസ്.ആർ.ടി.സി കൂടുതൽ സർവീസുകൾ ക്രമീകരിക്കും. മുഴുവൻ ബസുകളും സർവീസ് നടത്തണമെന്നാണ് മന്ത്രിയുടെ കർശന നിർദേശം. തിരക്കനുസരിച്ച് കൂടുതൽ സർവീസുകൾ ക്രമീകരിക്കുമെന്നും കെ.എസ്.ആർ.ടി.സി അധികൃതർ വ്യക്തമാക്കി. വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ ചാര്‍ജ് 6 രൂപ ആക്കുക, മിനിമം ചാര്‍ജ് 12 രൂപയാക്കുക തുടങ്ങി വിവിധ ആവിശ്യങ്ങള്‍ ഉന്നയിച്ചാണ് സ്വകാര്യ ബസ് ഉടമകള്‍ ഇന്ന് പണിമുടക്ക് നടത്തുന്നത്.


12,000 സ്വകാര്യ ബസുകളിൽ കൊവിഡ് കാലത്തിനു ശേഷം സർവീസിനിറങ്ങിയത് 5500 ബസുകളാണ്. സമരത്തിന്റെ ഭാഗമായി ഈ ബസുകൾ നിരത്തിലിറക്കില്ലെന്ന് ബസ് ഓപ്പറേറ്റേഴ്സ് കോ ഓർഡിനേഷൻ കമ്മിറ്റി ചെയർമാൻ ജോൺസൺ പയ്യപ്പിള്ളിയും സംയുക്ത സമരസമിതി ചെയർമാൻ ലോറൻസ് ബാബുവും പറഞ്ഞു. യാത്രാനിരക്കു വർധിപ്പിക്കാമെന്ന ആവശ്യം അംഗീകരിച്ചതാണെന്നും എന്നു മുതൽ കൂട്ടണം എന്നു മാത്രമാണ് ഇനി തീരുമാനിക്കേണ്ടതെന്നും മന്ത്രി ആന്റണി രാജു അറിയിച്ചു. ജനത്തെ ബുദ്ധിമുട്ടിക്കാതെ സമരത്തിൽ നിന്നു പിന്മാറണമെന്നും മന്ത്രി ബസ് ഉടമകളോട് ആവശ്യപ്പെട്ടു.

കഴിഞ്ഞ നവംബറില്‍ സമരം പ്രഖ്യാപിച്ചെങ്കിലും ഗതാഗത മന്ത്രി ആന്റണി രാജുവുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് സമരതീരുമാനം പിന്‍വലിക്കുകയായിരുന്നു. ചര്‍ച്ചയില്‍ ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന് പറഞ്ഞെങ്കിലും തീരുമാനം അനന്തമായി നീളുന്ന സാഹചര്യത്തിലാണ് വീണ്ടും സമരം ചെയ്യാൻ സ്വകാര്യ ബസുടമകൾ തീരുമാനിച്ചത്.
Previous Post Next Post