ട്രെയിനുകളുടെ മൺസൂൺ സമയമാറ്റം നാളെ മുതൽ ; ഹ്രസ്വദൂര യാത്രക്കാർ കുടുങ്ങും




കോഴിക്കോട്‌:കൊങ്കൺ പാതയിലൂടെ സർവീസ്‌ നടത്തുന്ന ട്രെയിനുകൾക്കുള്ള മൺസൂൺ കാല ട്രെയിൻ സമയമാറ്റം വെള്ളിയാഴ്‌ച നിലവിൽവരും. ഒക്‌ടോബർ 31 വരെയാണ്‌ മാറ്റം. മഴക്കാലത്തെ മണ്ണിടിച്ചിൽ സാധ്യത കണക്കിലെടുത്താണിത്‌. മംഗളൂരു ഭാഗത്തേക്കുള്ള വണ്ടികൾ മൂന്ന്‌ മണിക്കൂർവരെ നേരത്തെ എത്തുംവിധമാണ്‌ മാറ്റം. ഷൊർണൂർ ഭാഗത്തേക്ക്‌ മൂന്നുമണിക്കൂർ വരെ വൈകിയാണ്‌ മൺസൂൺകാല സമയക്രമം.


Read also

മൺസൂൺ സമയമാറ്റം മലബാറിലെ പതിവ്‌ യാത്രക്കാരിൽ ഭൂരിഭാഗത്തേയും പ്രതികൂലമായാണ്‌ ബാധിക്കുക. ദീർഘദൂര ട്രെയിനുകൾ റിസർവേഷൻ ടിക്കറ്റുകാർക്ക്‌ മാത്രമാക്കിയ കോവിഡ്‌ കാലത്തെ പരിഷ്‌കാരം നിലവിലുള്ളതിനാൽ രാവിലെയും വൈകിട്ടും സ്ഥിരം യാത്രക്കാർക്ക്‌ ആശ്രയിക്കാവുന്ന ട്രെയിനുകൾ പരിമിതമാണ്‌. സ്ഥിരം യാത്രക്കാർ റിസർവ്‌ ചെയ്‌താണെങ്കിലും ആശ്രയിക്കുന്ന ലോകമാന്യതിലക്‌–- തിരുവനന്തപുരം കുർള എക്‌സ്‌പ്രസ്‌ പുതുക്കിയ സമയപ്രകാരം 25 മിനിറ്റ്‌‌ വൈകിയാണ്‌ കോഴിക്കോട്ടെത്തുക. 9.55 ആണ്‌ പുതുക്കിയ സമയം.

വടക്കോട്ടുള്ള യാത്രക്കാർക്ക്‌ വൈകിട്ടും സമാനമായ പ്രശ്‌നമാണ്‌ നേരിടേണ്ടിവരിക. 5.30ന്‌ കോഴിക്കോട്‌ എത്താറുള്ള എറണാകുളം–- നിസാമുദ്ദീൻ പുതുക്കിയ സമയപ്രകാരം 4.15ന്‌ യാത്രപുറപ്പെടും. ദിവസേന സർവീസ്‌ നടത്തുന്ന തിരുവനന്തപുരം –- ലോകമാന്യതിലക്‌ കുർള എക്‌സ്‌പ്രസിനും കാര്യമായ സമയമാറ്റമുണ്ട്‌. ആറിന്‌‌ കോഴിക്കോട്ടെത്താറുള്ള ഈ ട്രെയിൻ മൺസൂൺ കാലത്ത്‌ 5.15ന്‌ പുറപ്പെടും.


ദീർഘദൂര വണ്ടികൾക്കുള്ള അൺ റിസർവ്‌ഡ്‌ യാത്ര കോവിഡ്‌ കാലത്ത്‌ അവസാനിപ്പിച്ച റെയിൽവേ നയം മൺസൂൺകാലത്ത്‌ യാത്രാദുരിതം വിവരണാതീതമാക്കും. വൈകിട്ട്‌ പരശുരാം മാത്രമാണ്‌ മംഗളൂരുവിലേക്ക്‌ അൺറിസർവ്‌ഡ്‌ യാത്രക്കാർക്ക്‌ ആശ്രയിക്കാവുന്ന ട്രെയിൻ. പാസഞ്ചർ ട്രെയിനുകൾ ചാർജ്‌ വർധനയോടെ എക്‌സ്‌പ്രസ്‌ ആക്കിയ പരിഷ്‌കാരവും യാത്രാദുരിതം ഇരട്ടിയാക്കി. കുറഞ്ഞ ചെലവിൽ യാത്രചെയ്യാവുന്ന പാസഞ്ചർ ട്രെയിനുകളെ ആശ്രയിച്ച്‌ തൊഴിലിടങ്ങളിലെത്തിയിരുന്ന കുറഞ്ഞ വരുമാനക്കാരായ പലരും തൊഴിൽതന്നെ ഉപേക്ഷിച്ചു.

പലയിടത്തും ദേശീയപാതാ വികസന പ്രവൃത്തി നടക്കുന്നതിനാൽ കൂടുതൽ യാത്രക്കാർ ട്രെയിനുകളെ ആശ്രയിക്കുന്നുണ്ട്‌. ഇന്ധന വിലവർധന രൂക്ഷമായതോടെ സ്വകാര്യവാഹനങ്ങൾ ഉപേക്ഷിച്ച്‌ ട്രെയിനുകളെ ആശ്രയിക്കുന്നവരും പ്രയാസത്തിലാകും.

പുതിയ സമയക്രമപ്രകാരം  മറ്റ്‌ തീവണ്ടികൾ ഒരോ സ്‌റ്റേഷനിലും എത്തുന്ന സമയം ചുവടെ 👇


Previous Post Next Post