തൊടുപുഴ കുടയത്തൂരിൽ ഉരുൾ പൊട്ടൽ, രണ്ടുമരണം ,നാലുപേർ മണ്ണിനടയിൽ



ഇടുക്കി : തൊടുപുഴ കുടയത്തൂരിൽ ഉരുൾ പൊട്ടൽ . ഒരു വീട് തകർന്നു . ചിറ്റടിച്ചാലിൽ സോമന്‍റെ വീടാണ് തകർന്നത്. സോമൻ, അമ്മ തങ്കമ്മ , ഭാര്യ ഷിജി മകൾ നിമ ,നിമയുടെ മകൻ ആദിദേവ് ഇവർ മണ്ണിനടിയിൽ പെട്ടു. ഇതിൽ തങ്കമ്മയുടെ മൃതദേഹവും സോമന്‍റെ മകളുടെ മകൻ നാല് വയസുള്ള ആദിദേവിന്‍റെ മൃതദേഹവും കണ്ടെടുത്തു. വീട് ഇരുന്ന സ്ഥലത്ത് നിന്ന് താഴെ ആയാണ് രണ്ട് മൃതദേഹങ്ങളും കണ്ടെടുത്തത്. മണ്ണിനടിയിൽ ഇപ്പോൾ മൂന്ന് പേർ കുടുങ്ങി കിടക്കുന്നുണ്ട്.ഇവരെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്. പൊലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് രക്ഷാ പ്രവർത്തനം നടത്തുന്നത്. കുടയത്തൂർ സംഗമം കവലക്ക് സമീപം ആണ് സംഭവം.
പുലർച്ചെ നാല് മണിയോടെ ആണ് ഉരുൾപൊട്ടൽ ഉണ്ടായത് . കനത്ത മലവെള്ള പാച്ചിലിൽ സോമന്‍റെ വീട് പൂർണമായും തകർന്നു. വീടിന്‍റെ അടിത്തറ മാത്രമാണ് ഇപ്പോൾ ഉള്ളത്. ഇന്നലെ രാത്രി 10.30 ഓടെ കനത്ത മഴയായിരുന്നു. ഈ മഴയ്ക്ക് ഒടുവിലാണ് വലിയ ശബ്ദത്തോടെ ഉരുൾപൊട്ടി എത്തിയത്. വലിയ ശബ്ദം കേട്ട് നാട്ടുകാർ ഓടി എത്തുമ്പോഴേക്കും വീട് പൂർണമായും ഉരുൾപൊട്ടലിൽ ഒലിച്ചു പോയിരുന്നു.

സ്ഥലത്ത് ഭയങ്കരമായ രീതിയിൽ മണ്ണടിഞ്ഞ് കിടക്കുന്നുണ്ട്. ജെ സി ബി ഉപയോഗിച്ച് മണ്ണ് നീക്കാനാണ് ശ്രമം. എന്നാൽ മണിക്കൂറുകൾ ശ്രമിച്ചിച്ചാണ് രണ്ട് ജെ സി ബികൾ ഇവിടെ എത്തിക്കാനായത്. ഉരുൾപൊട്ടി ഒരു വശത്തേക്കാണ് മണ്ണും കല്ലും വെള്ളവും എത്തിയത്. ആ ഭാഗത്ത് അധികം വീടുകൾ ഇല്ലാത്തതിനാൽ അതിഭയങ്കരമായ അപകടം ഒഴിവായി. മലവെള്ളപാച്ചിൽ ഇപ്പോഴും തുടരുന്നുണ്ട്. ചില വീടുകളിൽ വെള്ളം കറിയിട്ടുണ്ട്. മുമ്പ് ഉരുൾപൊട്ടിയ മേഖലയിൽ ഉൾപ്പെടുന്നതല്ല ഈ സ്ഥലം എന്ന് നാട്ടുകാർ പറയുന്നുണ്ട് .
Previous Post Next Post