വീടുകളിൽ സിറ്റിഗ്യാസ് ഓണത്തിനെത്തും



കോഴിക്കോട് : സിറ്റിഗ്യാസ് പദ്ധതിയിൽ ഉണ്ണികുളം പഞ്ചായത്തിലെ വീടുകളിൽ അടുത്തമാസം പ്രകൃതിവാതക (പൈപ്പ്ഡ് നാച്വറൽ ഗ്യാസ്) മെത്തും. 400 വീടുകളിലേക്ക് കണക്‌ഷൻ നൽകാൻ ഉണ്ണികുളത്ത് 14 കിലോമീറ്ററിൽ പൈപ്പ്‌ലൈൻ സ്ഥാപിച്ചിട്ടുണ്ട്.

കമ്മിഷൻ ചെയ്യുന്നതിനു മുൻപുള്ള ജോലികൾ നടക്കുകയാണിപ്പോൾ. 25 വീടുകളിലെങ്കിലും ഓണത്തിനു മുമ്പ്‌ പ്രകൃതിവാതകമെത്തിക്കാനാണ് ശ്രമമെന്ന് ഇന്ത്യൻ ഓയിൽ അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡ് അധികൃതർ പറഞ്ഞു.
ബാലുശ്ശേരിമുക്കുവരെയുള്ള ഭാഗങ്ങളിൽ പൈപ്പ്‌ലൈൻ സ്ഥാപിച്ചിട്ടുണ്ട്. ആറുമാസത്തിനകം പനങ്ങാട് ഉൾപ്പെടെയുള്ള സമീപപഞ്ചായത്തുകളിലും പ്രകൃതിവാതകമെത്തും.

ഉണ്ണികുളംമുതൽ കുന്ദമംഗലംവരെ 23.4 കിലോമീറ്ററിൽ പൈപ്പ്‌ലൈൻ കമ്മിഷൻചെയ്ത് പ്രകൃതിവാതകമെത്തിയിട്ടുണ്ട്. വൈകാതെ, ഈ ഭാഗത്തും വിതരണം തുടങ്ങാനാവും.

കോഴിക്കോട് നഗരത്തിൽ 14.6 കിലോമീറ്ററിൽ പൈപ്പ് ലൈൻ സ്ഥാപിച്ചിട്ടുണ്ട്. കണ്ണൂർറോഡ്, നല്ലളം, ബേപ്പൂർ എന്നിവിടങ്ങളിലാണ് പൈപ്പിട്ടത്.

ദേശീയപാതാ അതോറിറ്റിയുടെയും ദേശീയപാതാ വിഭാഗത്തിന്റെയും അനുമതികൾ വൈകുന്നതിനാൽ കുന്ദമംഗലംമുതൽ വെള്ളിമാടുകുന്നുവരെ പൈപ്പ്‌ലൈനിന്റെ പ്രവൃത്തി തുടങ്ങാൻ കഴിഞ്ഞിട്ടില്ല.


12 സ്റ്റേഷനുകൾ പ്രവർത്തനം തുടങ്ങി

മറ്റ് അഞ്ചുപമ്പുകളുടെകൂടി നിർമാണം നടക്കുന്നുണ്ട്. നേരത്തെ എറണാകുളത്തുനിന്നായിരുന്നു ജില്ലയിലെ പന്പുകളിലേക്ക് സി.എൻ.ജി. എത്തിച്ചിരുന്നത്. ഇത് പലപ്പോഴും ഇന്ധനക്ഷാമത്തിനിടയാക്കിയിരുന്നു. എസ്റ്റേറ്റ് മുക്കിൽ സംവിധാനമായതോടെ പ്രശ്നം പൂർണമായി പരിഹരിക്കപ്പെട്ടെന്ന് അദാനി ഗ്യാസ് അധികൃതർ പറഞ്ഞു.
Previous Post Next Post