ഒമ്പതാംക്ലാസ്സുകാരിയെ എം.ഡി.എം.എ കാരിയറാക്കിയ സംഭവം; ബാലവകാശ കമ്മിഷൻ കേസെടുക്കും



കോഴിക്കോട്:ലഹരി സംഘത്തിന്റെ വലയിലകപ്പെട്ട ഒമ്പതാംക്ലാസ്സുകാരിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലിൽ ബാലവകാശ കമ്മീഷൻ കേസെടുക്കും. കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണറോട് റിപ്പോർട് തേടും. അത്യന്തം ഗൗരവമുള്ള വിഷയമാണിതെന്നും സ്കൂളുകളിലും ജാഗ്രത വർധിപ്പിക്കുമെന്നും കമ്മീഷൻ ചെയർമാൻ കെ.വി മനോജ് കുമാർ പറഞ്ഞു.
ഒമ്പതാംക്ലാസ്സുകാരിയെ എം.ഡി.എം.എ കാരിയറായി ഉപയോഗിച്ചുവെന്ന വിവരമാണ് പുറത്തു വന്നത്. മൂന്നുവർഷമായി ലഹരിസംഘത്തിന്റെ വലയിലാണ് ഈ പെൺകുട്ടി. ബംഗളൂരുവിൽ നിന്ന് എം.ഡി.എം.എ എത്തിയ്ക്കാനും കുട്ടിയെ ഉപയോഗിച്ചിട്ടുണ്ട്. ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ടവരാണ് ലഹരി വിൽപ്പനയുടെ കണ്ണിയായി കുട്ടിയെ മാറ്റിയത്. ലഹരിക്കച്ചവടത്തിന്റെ ഇൻസ്റ്റഗ്രാം ഗ്രൂപ്പിൽ പെൺകുട്ടിയെ ഉൾപ്പെടുത്തിയിരുന്നു. ഏഴാം ക്ലാസ്സു മുതൽ ലഹരി ഉപയോഗിക്കുന്നു പെൺകുട്ടിയുടെ കൈകളിൽ ലഹരി ഉപയോഗിക്കുന്നതിന്റെ ഭാഗമായുണ്ടായ മുറിവുകളും കണ്ടെത്തിയിട്ടുണ്ട്.

പെൺകുട്ടിയുടെ മാതാവും സാമൂഹ്യ പ്രവർത്തകരും ചേർന്നാണ് പരാതി നൽകിയത്. റോയൽ ഡ്രഗ്സ് എന്ന പേരിലുള്ള ഇൻസ്റ്റഗ്രാം ഗ്രൂപ്പ് വഴിയാണ് കുട്ടി ലഹരിക്കടത്ത് മേഖലയിലേക്ക് എത്തിയത്. വർഷങ്ങളായി കുട്ടി ഡ്രഗ് അഡിക്റ്റാണ്. റോയൽ ഡ്രഗ്സ് എന്ന ഇൻസ്റ്റഗ്രാം ഐഡ‍ിയെപ്പറ്റിയും ആരൊക്കെയാണ് ഇതിന് പിന്നിലുള്ളതെന്നും പെൺകുട്ടി പൊലീസിനോട് വ്യക്തമാക്കിയിട്ടുണ്ട്.


എസിപി നേരിട്ടാണ് കേസ് അന്വേഷിക്കുന്നത്. കുട്ടികളെ കൂടി ഉൾപ്പെടുത്തിക്കൊണ്ടാണ് ഇൻസ്റ്റഗ്രാം ഗ്രൂപ്പ് പ്രവർത്തിക്കുന്നത്. റോയൽ ഡ്രഗ്സ് ഗ്രൂപ്പിൽ ഉള്ളവർക്കാണ് ലഹരി എത്തിക്കുന്നത്. എം.ഡി.എം.എ വിൽക്കുന്നതിന്റെ ചെറിയ കമ്മിഷൻ പെൺകുട്ടിക്കും ലഭിച്ചിരുന്നു.

school girl as MDMA carrier Child Rights Commission will file a case
Previous Post Next Post