
കോഴിക്കോട്:വന്ദേ ഭാരതിന്റെ വരവും റയിൽവേ സ്റ്റേഷൻ നവീകരണത്തിന്റെ തുടക്കവും കാത്ത് ആവേശഭരിതരാണ് കോഴിക്കോട്ടെ റെയിൽവേ യാത്രക്കാർ. വന്ദേഭാരത് ട്രെയിൻ സർവീസിന് ഇന്നു തിരുവനന്തപുരത്തു പച്ചക്കൊടി വീശുന്നതിനൊപ്പം, കോഴിക്കോട് റെയിൽവേ സ്റ്റേഷൻ രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തുന്നതിനുള്ള നവീകരണ പ്രവർത്തനങ്ങൾക്കും പ്രധാനമന്ത്രി ഓൺലൈനിൽ തുടക്കമിടുകയാണ്.
രാവിലെ 11നു നടക്കുന്ന ശിലാസ്ഥാപനച്ചടങ്ങിനു മുന്നോടിയായി വിപുലമായ പരിപാടികളാണു കോഴിക്കോട്ട് നടക്കുന്നത്. രാവിലെ 9.45ന് തുടങ്ങുന്ന സമ്മേളനത്തിൽ മന്ത്രി അഹമ്മദ് ദേവർകോവിൽ മുഖ്യാതിഥിയാകും. എം.കെ.രാഘവൻ എംപി അധ്യക്ഷനാകും. എളമരം കരീം എംപി, പി.ടി.ഉഷ എംപി, മേയർ ബീന ഫിലിപ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി തുടങ്ങിയവർ പങ്കെടുക്കും.
തിരുവനന്തപുരത്തു നിന്നു യാത്ര തുടങ്ങുന്ന വന്ദേഭാരത് ട്രെയിനിനു കോഴിക്കോട്ട് വൻ സ്വീകരണവും ഒരുക്കുന്നുണ്ട്. വൈകിട്ട് 6.32നു കോഴിക്കോട്ടെത്തി 6.35നു യാത്ര തിരിക്കുന്ന വിധത്തിലാണു സമയക്രമീകരണം. ഷൊർണൂരിൽ നിന്നു വന്ദേഭാരതിൽ കയറുന്ന 100 വിദ്യാർഥികൾ തിരൂരിൽ ഇറങ്ങും. കോഴിക്കോട്ടു നിന്നു ട്രെയിനിൽ കയറുന്ന 100 വിദ്യാർഥികൾ തലശ്ശേരിയിലാണ് ഇറങ്ങുക.
ഈ വിദ്യാർഥികൾക്കു തിരികെ യാത്ര ചെയ്യാൻ സ്പെഷൽ ട്രെയിനും ഏർപ്പെടുത്തിയിട്ടുണ്ട്. കോഴിക്കോട്ട് എത്തുന്ന വന്ദേഭാരത് ട്രെയിനിനു ബിജെപി ജില്ലാ കമ്മിറ്റിയും വിവിധ സംഘടനകളും സ്വീകരണ പരിപാടികൾ ഒരുക്കിയിട്ടുണ്ട്.
vande-bharat-express-kozhikode

എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.