സാഹിത്യനഗരം; കോഴിക്കോട് അന്തിമ അപേക്ഷ നൽകി



കോഴിക്കോട്:യുനെസ്കോ സാഹിത്യ നഗരം പദവിക്കായുള്ള കോഴിക്കോടിന്റെ അന്തിമ അപേക്ഷ കേന്ദ്ര അംഗീകാരത്തോടെ സമർപ്പിച്ചു. ഇന്ത്യയിൽ നിന്ന് സാഹിത്യ നഗരമായി കോഴിക്കോടിനും സംഗീത നഗരമായി മധ്യപ്രദേശിലെ ഗ്വാളിയറിനുമാണ് അപേക്ഷിക്കാൻ കേന്ദ്ര അനുമതി ലഭിച്ചത്. 

കഴിഞ്ഞ 2 വർഷമായി അപേക്ഷ നൽകാനുള്ള മുന്നൊരുക്കത്തിലായിരുന്നു കോഴിക്കോട് കോർപറേഷൻ. സാഹിത്യ നഗര ശൃംഖലയിൽ ഉൾപ്പെട്ട നഗരങ്ങളായ പ്രാഗ്, കാർക്കോവ്, എഡിൻബർഗ് എന്നിവിടങ്ങളിലെ പ്രവർത്തനങ്ങൾ പഠിക്കുകയും കോഴിക്കോടിന്റെ സാഹിത്യ പൈതൃകം, സാധ്യതകൾ തുടങ്ങിയ കാര്യങ്ങളെല്ലാം പരിശോധിക്കുകയും ചെയ്തിരുന്നു. 
കേന്ദ്ര വിദ്യാഭ്യാസ–സാംസ്കാരിക മന്ത്രാലയം, കേന്ദ്ര സാഹിത്യ അക്കാദമി പ്രതിനിധികൾ എന്നിവരുമായി ഡൽഹിയിലെത്തി മേയർ ബീനാ ഫിലിപ്പ് കൂടിക്കാഴ്ച നടത്തിയതിനെ തുടർന്നാണ് ഇന്ത്യൻ നാഷനൽ കമ്മിഷൻ ഫോർ കോ–ഓപ്പറേഷൻ വിത്ത് യുനെസ്കോയുടെ അംഗീകാരം അപേക്ഷയ്ക്ക് ലഭിച്ചത്. കേന്ദ്ര മന്ത്രി വി.മുരളീധരന്റെ സഹായവും ഇതിനായി ലഭിച്ചു. ഫെബ്രുവരിയിൽ വി.മുരളീധരൻ കോഴിക്കോട്ടെത്തിയപ്പോൾ കോർപറേഷൻ അധികൃതരും പദ്ധതിയുടെ സാധ്യതകളെ കുറിച്ച് പഠിച്ച എൻഐടി കാലിക്കറ്റിലെ ആർക്കിടെക്ചർ ആൻഡ് പ്ലാനിങ് വിഭാഗവുമായി ചർച്ച നടത്തിയിരുന്നു. 

1 കോടിയുടെ പദ്ധതി

സാഹിത്യ നഗരത്തിനായി 1 കോടി രൂപയാണ് കോർപറേഷൻ മാറ്റിവച്ചിരിക്കുന്നത്. സാഹിത്യ മ്യൂസിയം, വിവിധ രാജ്യങ്ങളിൽ നിന്നുള്ള എഴുത്തുകാർക്ക് കോഴിക്കോട്ട് വന്ന് താമസിച്ച് പുസ്തകങ്ങൾ പരിഭാഷപ്പെടുത്താനുള്ള സൗകര്യം, ലിറ്റററി സർക്യൂട്ട്, തെരുവുകളിൽ വായനയ്ക്കുള്ള ഇടം എന്നിവയെല്ലാം പദ്ധതിയിൽ ഒരുക്കും. 

Kozhikode submitted final application on Literature City

Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Previous Post Next Post