സ്വകാര്യഭാഗത്ത് കുപ്പി കയറ്റി ക്രൂരത; പീഡനം നേരിട്ട 22-കാരിയെ ബെംഗളൂരു പൊലീസ് കോഴിക്കോട്ട് നിന്ന് കണ്ടെത്തി



ബെംഗളൂരു: ക്രൂരമായ മർദനത്തിനും ലൈംഗിക പീഡനത്തിനും ഇരയായ ബംഗ്ലദേശി യുവതിയെ കോഴിക്കോട് നിന്നു കണ്ടെത്തി ബെംഗളൂരു പൊലീസ്. യുവതിയെ പീഡിപ്പിക്കുന്ന വിഡിയോ പുറത്തു വന്നതിനെ തുടർന്നു 2 യുവതികൾ ഉൾപ്പെടെ ബംഗ്ലദേശിൽ നിന്നുള്ള 6 പേർ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. 

ഒരാഴ്ച മുന്‍പാണ് സംഭവം നടന്നത്. വിഡിയോ ക്ലിപ്പിൽനിന്നുള്ള വിവരങ്ങളും പ്രതികളെ ചോദ്യം ചെയ്തതിൽനിന്നുള്ള വിവരങ്ങളും വച്ചാണ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് ബെംഗളൂരു പൊലീസ് വാർത്താക്കുറിപ്പിൽ അറിയിച്ചിരുന്നു. 22കാരിയുടെ സ്വകാര്യഭാഗങ്ങളിൽ കുപ്പി കയറ്റുന്നതുവരെ വിഡിയോയിൽ ചിത്രീകരിച്ചിരുന്നു. 

മനുഷ്യക്കടത്തിലൂടെ ബെംഗളൂരുവിലെത്തിച്ച യുവതി രക്ഷപ്പെട്ട് കേരളത്തിലെത്തിയെങ്കിലും ബലമായി തിരിച്ചെത്തിച്ച ശേഷമായിരുന്നു ക്രൂര പീഡനം. പ്രതികളിലൊരാൾ തന്നെ പകർത്തിയ വിഡിയോ വൈറൽ ആയതിനു പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്.

തെളിവെടുപ്പിനിടെ കടന്നുകളയാൻ ശ്രമിച്ച 2 പേരെ വെടിവച്ചു വീഴ്ത്തുകയും ചെയ്തു. എന്നാൽ ഇരയായ പെൺകുട്ടിയുടെ മൊഴി കൂടി ലഭിച്ചാലേ പ്രതികൾക്ക് അർഹമായ ശിക്ഷ ലഭിക്കൂ എന്നു വ്യക്തമാക്കിയ പൊലീസ്, തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് യുവതിയെ കോഴിക്കോട് കണ്ടെത്തിയത്. അവിടെ ബ്യൂട്ടിപാർലർ ജീവക്കാരിയായിരുന്ന യുവതിയെ കഴിഞ്ഞ ദിവസം രാത്രി ബെംഗളൂരുവിലെത്തിച്ച് മെ‍ഡിക്കൽ പരിശോധന നടത്തി. ഇവരുടെ മൊഴി രേഖപ്പെടുത്തിയിട്ടില്ലെന്നാണ് സൂചന.

അറസ്റ്റിലായ സ്ത്രീകളിൽ ഒരാൾ പെൺകുട്ടിയുടെ അകന്ന ബന്ധുവാണെന്നു ബെംഗളൂരു സിറ്റി പൊലീസ് കമ്മിഷണർ കമാൽ പാന്ത് പറഞ്ഞു. സാമ്പത്തിക പ്രശ്നത്തെ ചൊല്ലിയുള്ള തർക്കമാണ് ക്രൂര പീഡനത്തിൽ കലാശിച്ചതെന്നാണ് നിഗമനം. പിടിയിലായ 6 പേരെയും 14 ദിവസം പൊലീസ് കസ്റ്റഡിയിൽ റിമാൻഡ് ചെയ്തിരുന്നു.
Previous Post Next Post