സ്മാർട്ടാകുന്നു ജില്ലയിലെ റേഷൻ കടകൾ


കോഴിക്കോട്: ബാങ്കിങ് സൗകര്യം, അക്ഷയകേന്ദ്രം, ഒപ്പം മാവേലി സ്റ്റോറും- ഇതെല്ലാം ഒന്നിച്ചുചേർന്ന് റേഷൻകടകൾ സ്മാർട്ടാവുകയാണ്. സംസ്ഥാനത്തെ തിരഞ്ഞെടുത്ത ആയിരത്തോളം റേഷൻകടകളാണ് ഇത്തരത്തിൽ മാറുന്നത്, കോഴിക്കോട് ജില്ലയിൽ 43 എണ്ണം.

സംസ്ഥാന സർക്കാരിന്റെ ഒന്നാംവാർഷികാഘോഷത്തിന്റെ ഭാഗമായുള്ള നൂറുദിനപദ്ധതികളിലുൾപ്പെടുത്തിയാണ് റേഷൻകടകൾ സ്മാർട്ടാകുന്നത്.


രണ്ടുകിലോമീറ്റർ ചുറ്റളവിൽ ബാങ്കിങ് സൗകര്യം, ‌അക്ഷയകേന്ദ്രം, മാവേലി സ്റ്റോർ എന്നിവ ഇല്ലാത്ത പ്രദേശങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടത്തിൽ മേപ്പയ്യൂർ പഞ്ചായത്തിലെ ചെറുവണ്ണൂർ കക്കരമുക്ക് റേഷൻകടയാണ് സ്മാർട്ടാവുക. മേയ് 20-ന് ഉദ്ഘാടനം നടത്തും.
മാവേലി സ്റ്റോറുകൾവഴി നൽകുന്ന 13 ഇന സബ്സിഡി സാധനങ്ങളും മറ്റ് നിത്യോപയോഗസാധനങ്ങളും പുതുതായി ആരംഭിക്കുന്ന ഇ-റേഷൻ കടകളിലൂടെ വിൽക്കും. 5000 രൂപവരെയുള്ള പണമിടപാടും ഇവിടെനിന്ന് നടത്താം. മിൽമ ഉത്പന്നങ്ങളും അഞ്ച് കിലോവരുന്ന ചോട്ടു ഗ്യാസ് സിലിൻഡറും ഇവിടെനിന്ന് നൽകും.


റേഷൻകടകൾ സ്മാർട്ടാകുന്നതിന് സർക്കാർ സാമ്പത്തികസഹായവും വാഗ്ദാനം ചെയ്യുന്നുണ്ട്. ഏഴ് ശതമാനം പലിശനിരക്കിൽ രണ്ടുലക്ഷം രൂപവരെ പദ്ധതിക്കായി വായ്പ അനുവദിക്കും. കൃത്യമായി തിരിച്ചടയ്ക്കുന്നവരുടെ രണ്ട് ശതമാനം പലിശ സർക്കാർ വഹിക്കും. റേഷൻകട ഉടമയ്ക്ക് മറ്റൊരാളെ ജോലിക്ക് നിയോഗിക്കാനും അനുമതിയുണ്ട്.

റേഷൻകടകൾ സ്മാർട്ടാകുന്ന പദ്ധതിയെ വ്യാപാരികൾ സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും പോർട്ടബിലിറ്റി സംവിധാനം നിലനിൽക്കുന്നതിനാൽ ഇവർക്ക് ആശങ്കയുണ്ട്. സേവനങ്ങൾക്കായി എത്തുന്നവർ റേഷൻസാധനങ്ങളും ഇതേ കടയിൽനിന്ന് വാങ്ങിയാൽ വ്യാപാരികളുടെ നിലനിൽപ്പിന് ഭീഷണിയാകുമെന്നാണ് ആശങ്ക.

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് റേഷൻ സാധനങ്ങളല്ലാത്ത സോപ്പ്, വാഷിങ് പൗഡർ തുടങ്ങിയവ വിൽപ്പന നടത്തുവാൻ അനുമതി നൽകിയിരുന്നു. ഇത് പുനരാംഭിക്കണമെന്നും ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു.
Previous Post Next Post