സൈബർ പാർക്കിൽ രണ്ടാമത്തെ ഐടി കെട്ടിടത്തിന് അനുമതി



കോഴിക്കോട് ∙ സൈബർ പാർക്കിൽ 184 കോടി രൂപ ചെലവിൽ രണ്ടാമത്തെ ഐടി കെട്ടിടം നിർമിക്കുന്നതിന് അനുമതി. പുതിയ കെട്ടിടം വേണമെന്ന മുറവിളികൾക്കൊടുവിലാണ് സർക്കാർ നടപടി. മലബാറിന്റെ ഐടി ഹബ്ബായി കോഴിക്കോടിന്റെ വളർച്ചയ്ക്ക് ഇതോടെ വേഗം കൂടുമെന്നാണ് പ്രതീക്ഷ. കേരള സ്റ്റേറ്റ് ഇൻഫർമേഷൻ ടെക്നോളജി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിനെയാണ് (കെഎസ്ഐടിഐഎൽ) പദ്ധതിനിർവഹണത്തിനയി നിയോഗിക്കുക. 184 കോടിയിൽ 100 കോടി രൂപ കിഫ്ബി ഫണ്ടിൽ നിന്നാണ്. നിലവിൽ രണ്ടായിരത്തിലധികം ജീവനക്കാർ നൂറിലേറെ സ്ഥാപനങ്ങളിലായി സൈബർ പാർക്കിൽ ജോലി ചെയ്യുന്നുണ്ട്. എന്നാൽ, നിലവിലെ ഒറ്റക്കെട്ടിടം അപര്യാപ്തമാണ്.
പല കമ്പനികളും വിപുലീകരണത്തിനു ശ്രമിക്കുന്നുണ്ടെങ്കിലും സ്ഥലം ലഭ്യമല്ലാത്തത് പ്രതികൂലമായി ബാധിച്ചിരുന്നു. ഈ പ്രതിസന്ധി കണക്കിലെടുത്ത് കാലിക്കറ്റ് ഫോറം ഫോർ ഐടി (കാഫിറ്റ്) ബജറ്റിനു മുൻപ് സർക്കാരിനു സൈബർ പാർക്ക് വിപുലമാക്കണമെന്ന നിർദേശം സമർപ്പിച്ചിരുന്നു. കൂടുതൽ സ്ഥലസൗകര്യമുള്ള കെട്ടിടം, ആംഫി തിയറ്റർ, ഓഡിറ്റോറിയം, ഡേ കെയർ സെന്റർ തുടങ്ങിയവ വേണമെന്നും ആവശ്യമുയർന്നിരുന്നു. 2022 ജനുവരിക്കു ശേഷം സൈബർ പാർക്കിൽ 17 കമ്പനികൾ പ്രവർത്തനം ആരംഭിച്ചിരുന്നു. നിലവിൽ പാർക്കിലെ 98 ശതമാനം സ്ഥലവും വിവിധ കമ്പനികൾ ഉപയോഗിച്ചുവരികയാണ്. 77 ശതമാനം ഐടി സ്പേസും 25 ശതമാനം വാണിജ്യ സ്ഥലവും ഉൾപ്പെടുന്ന നാലു ലക്ഷം ചതുരശ്രഅടി വിസ്തൃതിയുള്ള കെട്ടിടം നിർമിക്കാൻ സൈബർ പാർക്ക് സർക്കാരിന് അപേക്ഷ നൽകിയിരുന്നു.

2009 ജനുവരി 28നാണ് സൈബർ പാർക്ക് റജിസ്റ്റർ ചെയ്തത്. 45 ഏക്കർ ക്യാംപസിൽ അഞ്ച് ഏക്കർ സ്ഥലത്താണ് പാർക്ക് നിലവിൽവന്നത്. 2017–18 വർഷത്തിൽ ആറു കമ്പനികളിലായി 107 ജീവനക്കാർ പ്രവർത്തിച്ചിരുന്നു. ഇവിടെ നിന്നാണ് 113 കമ്പനികളിലെ 2000 ജീവനക്കാരിലേക്ക് സൈബർ പാർക്ക് വളർന്നത്. നിലവിൽ അനേകം രാജ്യാന്തര കമ്പനികൾ കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ താൽപര്യം പ്രകടിപ്പിക്കുന്നുണ്ട്. എന്നാൽ, ഗതാഗത സൗകര്യങ്ങളുടെ അപര്യാപ്തതയാണ് പല കമ്പനികളെയും മാറ്റിച്ചിന്തിപ്പിക്കുന്നത്. ദേശീയപാത വികസനത്തിനൊപ്പം വിമാനത്താവളത്തിലേക്കുള്ള ഗതാഗതം സുഗമമാക്കുകയും ചെയ്യുന്നതോടെ ഐടി രംഗത്ത് കുതിച്ചുചാട്ടമാണ് കോഴിക്കോടിനുണ്ടാവുക.

Approval for second IT building at Cyber Park

Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Previous Post Next Post