കന്റീൻ രാത്രി 11 വരെ, 12 മണിക്കുള്ളിൽ ഹോസ്റ്റലിൽ എത്തണം; കാലിക്കറ്റ് എൻഐടിയിൽ രാത്രി കർഫ്യൂ



കോഴിക്കോട്:കാലിക്കറ്റ് എന്‍ഐടിയില്‍ രാത്രിയിൽ കർഫ്യൂ ഏർപ്പെടുത്തുന്നു. 24 മണിക്കൂറും തുറന്നിരുന്ന ക്യാംപസ് ഇനി രാത്രി 11നുശേഷം പ്രവര്‍ത്തിക്കില്ലെന്ന് സ്റ്റുഡന്റ് വെല്‍ഫയര്‍ ഡീൻ പുറപ്പെടുവിച്ച സര്‍ക്കുലറില്‍ പറയുന്നു. വിദ്യാര്‍ഥികള്‍ 12 മണിക്കുള്ളില്‍ കോളജ് ഹോസ്റ്റലില്‍ കയറണം. ലംഘിക്കുന്നവരെ ഹോസ്റ്റലില്‍നിന്ന് സസ്പെന്‍ഡ് ചെയ്യുമെന്നും സർക്കുലറിൽ പറയുന്നു. 


ക്യാംപസിലേക്കുള്ള അനിയന്ത്രിതമായ പ്രവേശനവും രാത്രി വൈകി കന്റീനുകള്‍ പ്രവര്‍ത്തിക്കുന്നതും സുരക്ഷാ വീഴ്ചയുണ്ടാക്കുന്നുവെന്നു ചൂണ്ടിക്കാട്ടിയാണു രാത്രി സഞ്ചാരത്തിനു വിലക്കേർപ്പെടുത്തിയിരിക്കുന്നത്. 11 മണിയോടെ കന്റീനുകളും അടയ്ക്കും. വൈകി ഭക്ഷണം കഴിക്കുന്നതു വിദ്യാര്‍ഥികളുടെ ആരോഗ്യത്തെ മോശമായി ബാധിക്കുന്നതിനാലാണു കന്റീനുകള്‍ക്കു നിയന്ത്രണം കൊണ്ടുവന്നതെന്നാണു വിശദീകരണം. രാത്രി വൈകിയുള്ള യാത്രകള്‍ കാരണം സുരക്ഷാ വീഴ്ചയുണ്ടാകുന്നുണ്ടെന്നും കുട്ടികള്‍ക്ക് ഉറക്കക്കുറവ് മൂലം ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകുന്നുണ്ടെന്നും വിദ്യാര്‍ഥികള്‍ക്കയച്ച സര്‍ക്കുലറില്‍ ചൂണ്ടിക്കാട്ടുന്നു. 

 

എന്നാല്‍ എന്‍ഐടിയില്‍ സമീപകാലത്തു നടന്ന പ്രതിഷേധങ്ങളോടുള്ള പകപോക്കലാണു പുതിയ നിയന്ത്രണങ്ങളെന്നു വിദ്യാര്‍ഥികള്‍ പ്രതികരിച്ചു. അടുത്തിടെ നിരവധി വിവാദ വിഷയങ്ങളുമായി ബന്ധപ്പെട്ട് എന്‍ഐടി വാർത്തകളിൽ നിറഞ്ഞിരുന്നു. മഹാത്മ ഗാന്ധിയെ വെടിവച്ചുകൊന്ന നാഥുറാം വിനായക് ഗോഡ്‌സെയെ പ്രകീര്‍ത്തിച്ച് അധ്യാപിക ഷൈജ ആണ്ടവൻ ഫെയ്‌സ്ബുക് കമന്റിട്ടതു വിവാദമായിരുന്നു. ഗോഡ്‌സെ അഭിമാനമാണെന്നു കമന്റിട്ട അധ്യാപികയ്‌ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഈ സംഭവത്തിനു പിന്നാലെ നിരവധി വിദ്യാർഥി സമരങ്ങൾക്കും ക്യാംപസ് സാക്ഷ്യംവഹിച്ചു.

NIT Calicut Student Welfare Dean Issued Night Curfew Circular
Previous Post Next Post