സര്‍ക്കാര്‍ മേഖലയിലെ ആദ്യ ഓണ്‍ലൈന്‍ ഓട്ടോ ടാക്‌സി; ‘കേരള സവാരി’ ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും



തിരുവനന്തപുരം:പൊതുമേഖലയിലെ ഓണ്‍ലൈന്‍ ഓട്ടോടാക്‌സി സംവിധാനമായ കേരള സവാരി ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം നഗരസഭ പരിധിയിലാണ് ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പാക്കുക. താമസിക്കാതെ മറ്റിടങ്ങളിലേയ്ക്കും വ്യാപിപ്പിക്കും. തിരുവനന്തപുരം നഗരസഭ പരിധിയിലെ 500 ഓട്ടോ ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് പരിശീലനം ഇതിനോടകം നല്‍കിയിട്ടുണ്ട്.
കേരള സവാരിയില്‍ സീസണല്‍ ആയ നിരക്ക് മാറ്റം ഉണ്ടാകില്ല. സര്‍വീസ് ചാര്‍ജ് 8 ശതമാനം മാത്രമാണ് ഈടാക്കുക. ഇത് മറ്റ് ഓണ്‍ലൈന്‍ ടാക്‌സി സംവിധാനത്തേക്കാള്‍ കുറവാണ്. സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കിനൊപ്പം സര്‍വീസ് ചാര്‍ജ് ആയി ഈടാക്കുന്ന തുക പദ്ധതി നടത്തിപ്പിനും യാത്രക്കാര്‍ക്കും ഡ്രൈവര്‍മാര്‍ക്കും പ്രമോഷണല്‍ ഇന്‍സെന്റീവ് നല്‍കാനുമായി ഉപയോഗിക്കും.

സ്ത്രീകള്‍ക്കും മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും സുരക്ഷിതമായി യാത്ര ചെയ്യാനുള്ള അവസരമാണ് കേരള സവാരി ഒരുക്കുന്നത്. പൊതുമേഖലയിലെ രാജ്യത്തെ ആദ്യത്തെ ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസ് ആണ് കേരള സവാരി. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോള്‍ സെന്റര്‍ സംവിധാനം ഇതിനായി സജ്ജമായിട്ടുണ്ട്. മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് തിരുവനന്തപുരം ജില്ലാ ഓഫീസിലാണ് കോള്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. 9072272208 എന്ന കോള്‍ സെന്റര്‍ നമ്പറിലേക്ക് വിളിച്ച് പരാതികള്‍ അറിയിക്കാം.


കനകക്കുന്ന് കൊട്ടാര അങ്കണത്തില്‍ നടക്കുന്ന ചടങ്ങില്‍വച്ചാണ് കേരള സവാരിയിലെ വാഹനങ്ങള്‍ മുഖ്യമന്ത്രി ഫ്‌ലാഗ് ഓഫ് ചെയ്യുക. തുടര്‍ന്ന് കേരള സവാരി ആപ്പ് പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ ലോഡ് ചെയ്യാവുന്നതാണ്. അടിയന്തര സാഹചര്യങ്ങളില്‍ ഉപയോഗിക്കാവുന്ന പാനിക് ബട്ടണും ആപ്പില്‍ സജ്ജമാക്കിയിട്ടുണ്ട്.

തര്‍ക്കങ്ങളില്ലാത്ത സുരക്ഷിത യാത്രയാണ് കേരള സവാരിയുടെ പ്രധാന ലക്ഷ്യം. ഐ.ടി, പൊലീസ് വകുപ്പുകളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. കേരളസവാരി പദ്ധതിയുടെ ആദ്യഘട്ടം തിരുവനന്തപുരം നഗരസഭാ പരിധിയിലാണ് നടപ്പിലാക്കുക. സര്‍ക്കാര്‍ മേഖലയിലെ ആദ്യ ഓട്ടോ ടാക്‌സി സംവിധാനമാണ് ഇതോടെ യാഥാര്‍ത്ഥ്യമാകുന്നത്.
Previous Post Next Post