കോഴിക്കോട് യുവതിയെ ബസിൽ കൂട്ടബലാത്സംഗം ചെയ്ത ശേഷം മുങ്ങിയ പ്രതി പിടിയിൽ



കോഴിക്കോട്: മാനസിക വൈകല്യമുള്ള യുവതിയെ ബസിൽ അതിക്രൂരമായി കൂട്ടബലാത്സംഗം ചെയ്ത ശേഷം മുങ്ങിയ പ്രതി ഒടുവിൽ പിടിയിൽ. പന്തീർപാടം പാണരുക്കണ്ടത്തിൽ ഇന്ത്യേഷ് കുമാറിനെ (38) ആണ് കോഴിക്കോട് മെഡിക്കൽ കോളേജ് അസിസ്റ്റന്‍റ് കമ്മീഷണർ കെ സുദർശനും സിറ്റി സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പും ചേർന്ന് സേലത്ത് വെച്ച് കസ്റ്റഡിയിലെടുത്തത്. കേസിലെ മറ്റു പ്രതികളായ കുന്ദമംഗലം സ്വദേശികളായ മലയൊടിയാറുമ്മൽ വീട്ടീൽ ഗോപീഷ് (38), പന്തീർപാടം മേലേപൂളോറ വീട്ടിൽ മുഹമ്മദ് ഷമീർ(32) എന്നിവരെ പൊലീസ് നേരത്തെ പിടികൂടിയിരുന്നു.
2021 ജൂലൈ നാലിനായിരുന്നു കേസിന് ആസ്പദമായ സംഭവം. ചേവായൂരിലെ വീട്ടിൽ നിന്നും രക്ഷിതാക്കളോട് പിണങ്ങി വീടുവിട്ടിറങ്ങിയ മാനസികാസ്വാസ്ഥ്യമുള്ള യുവതിയെ മുണ്ടിക്കൽത്താഴം വയൽ സ്റ്റോപ്പിനടുത്ത് വെച്ച് സ്കൂട്ടറിലെത്തിയ രണ്ട് യുവാക്കൾ കയറ്റി കൊണ്ടുപോയി കോട്ടാപറമ്പയിലുള്ള ബസ് ഷെഡിൽ നിർത്തിയിട്ട ബസിൽ വെച്ച് അതിക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു. ഇതിന് ശേഷം സുഹൃത്തായ മുഹമ്മദ് ഷമീറിനെ വിളിക്കുകയും ഷമീർ പത്താം മൈലിലുള്ള വീട്ടിൽ നിന്നും ഓട്ടോ വിളിച്ച് കോട്ടാപറമ്പ് എത്തി യുവതിയെ പീഡനത്തിനിരയാക്കുകയുമായിരുന്നു. തുടർന്ന് ഗോപിഷ് മുണ്ടിക്കൽ താഴത്തുള്ള ഹോട്ടലിൽ നിന്നും ഭക്ഷണം പാർസൽ വാങ്ങി യുവതിക്ക് കൊടുക്കകയും പിന്നീട് ഗോപിഷും ഷമീറും ചേർന്ന് യുവതിയെ ബൈക്കിൽ കയറ്റി കുന്ദമംഗലം ഓട്ടോസ്റ്റാൻറിനടുത്ത് ഇരുട്ടിന്‍റെ മറവിൽ ഇറക്കി വിടുകയുമായിരുന്നു.

രാത്രി വീട്ടിലെത്തിയ യുവതിയുടെ സ്വഭാവത്തിൽ അസ്വാഭാവികത തോന്നിയ രക്ഷിതാക്കൾ ചോദിച്ചതിൽ നിന്നാണ് യുവതി ക്രൂരമായ പീഡനത്തിന് ഇരയായ വിവരം പുറത്ത് വന്നത്. തുടർന്ന് ചേവായൂർ പൊലിസ് സ്റ്റേഷനിലെത്തി പരാതിപ്പെടുകയുമായിരുന്നു. കോഴിക്കോട് സിറ്റിയിൽ ആദ്യമായിട്ടായിരുന്നു ഇത്തരത്തിൽ ഒരു യുവതി കൂട്ടബലാത്സംഗത്തിന് ഇരയാകുന്നത്. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ സമീപ പ്രദേശങ്ങളിലെ സി സി ടി വി ദൃശ്യങ്ങൾ പരിശോധിക്കുകയും യുവതിയെ സ്കൂട്ടറിൽ കയറ്റി കൊണ്ടു പോകുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചതോടെയാണ് കേസിൽ വഴിത്തിരിവായത്.

ഇതിന് പിന്നാലെ ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. എന്നാൽ പ്രാരംഭ അന്വേഷണത്തിൽ ബസ് ഉടമയേയും തൊഴിലാളികളെയും പൊലീസ് വിളിച്ചു വരുത്തി ചോദ്യം ചെയ്തെങ്കിലും പ്രതികളിൽ എത്തിച്ചേരാൻ കഴിഞ്ഞിരുന്നില്ല. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ എ സി പി കെ സുദർശന്‍റെ നേതൃത്വത്തിലുള്ള സ്ക്വാഡ് ശേഖരിച്ച തെളിവുകളാണ് അന്വേഷണത്തിൽ വഴിത്തിരിവായത്. സി സി ടി വി ദൃശ്യങ്ങളിൽ പ്രതികളുടെ ഏകദേശ രൂപം ലഭിക്കുകയും ഇവരെ കേന്ദ്രീകരിച്ചുള്ള രഹസ്യ അന്വേഷണത്തിൽ പ്രതികൾ പൊലിസ് പിടിയിലാവുകയുമായിരുന്നു.


എന്നാൽ ഇന്ത്യേഷ് ഇതിനിടയിൽ നാടുവിട്ടിരുന്നു. യുവതി സംഭവസ്ഥലത്ത് വെച്ച് തൂങ്ങി മരിച്ചെന്ന് ഗോപീഷ് പറഞ്ഞതിന്‍റെ അടിസ്ഥാനത്തിലാണ് ഇന്ത്യേഷ് നാടുവിട്ടത്. പിന്നീട് പഴനി, തിരുവണ്ണാമലൈ തുടങ്ങിയ സ്ഥലങ്ങളിൽ വേഷം മാറി താമസിച്ചെങ്കിലും അവിടെയെല്ലാം പൊലീസ് എത്തിയപ്പോൾ ഇയാൾ വെട്ടിച്ച് കടന്നു കളയുകയായിരുന്നു. തുടർന്ന് വാരാണസിയിലേക്ക് കള്ളവണ്ടി കയറി അവിടുത്തെ സന്യാസിമാരോടൊപ്പം കഴിയുകയായിരുന്നു.

ഇയാൾ ബന്ധപ്പെടാൻ സാധ്യതയുള്ളവരെയെല്ലാം പൊലീസ് രഹസ്യമായി നിരീക്ഷിച്ചു കൊണ്ടിരുന്നു. പൊലീസ് അന്വേഷണം ഒഴിവാക്കിയെന്ന് കരുതിയ ഇന്ത്യേഷ് നീണ്ട ഇടവേളക്ക് ശേഷം നാട്ടിലെ ഒരാളെ ബന്ധപ്പെട്ട് വീട്ടുകാര്യങ്ങൾ അന്വേഷിക്കുകയായിരുന്നു. ഇതിനൊപ്പം നാട്ടിൽ വന്ന് അമ്മയേയും സഹോദരങ്ങളെയും കണ്ട് വരാണസിക്ക് തന്നെ മടങ്ങാനും തീരുമാനിച്ച വിവരം മനസിലാക്കിയ പൊലീസ് അതിവേഗം നീങ്ങി. ഇയാൾ വരുന്നതറിഞ്ഞ് പൊലീസ് സേലം ഭാഗത്തേക്ക് ട്രെയിൻ കയറുകയും ഇയാൾ വരുന്ന ട്രെയിൻ മനസ്സിലാക്കി അതിൽ കയറി തിരഞ്ഞ് കണ്ടു പിടിച്ച് കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു. ഇയാൾ 2003 ലെ കാരന്തൂർ കൊലപാതക കേസിൽ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. എ സി പി കെ സുദർശൻ, സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് സബ്ബ് ഇൻസ്പെക്ടർ ഒ മോഹൻദാസ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ഹാദിൽ കുന്നുമ്മൽ, ശ്രീജിത്ത് പടിയാത്ത്, സിവിൽ പൊലീസ് ഓഫീസർ എ കെ അർജ്ജുൻ, സുമേഷ് ആറോളി എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

Kozhikode woman gang-raped in a bus

Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Previous Post Next Post