
നരിക്കുനി:നരിക്കുനി എം സി ജ്വല്ലറിയുടെ പിൻഭാഗത്തെ ചുമർ തുരന്നു കവർച്ച നടത്താൻ ശ്രമിക്കുന്നതിനിടെ പ്രശസ്ത ചാരിറ്റി പ്രവർത്തകൻ നിതിൻ നിലമ്പൂരും മൂന്നു കൂട്ടാളികളും കൊടുവള്ളി പോലീസിന്റെ പിടിയിലായി.
നിലമ്പൂർ പോത്തുകല്ല് സ്വദേശികളായ എടത്തൊടി വീട്ടിൽ നിധിൻ കൃഷ്ണൻ(26), പരപ്പൻ വീട്ടിൽ മുത്തു എന്നറിയപ്പെടുന്ന അമീർ(34), വെളിമണ്ണ ഏലിയപാറമ്മൽ നൗഷാദ്(29), വേനപ്പാറ കായലുംപാറ കോളനിയിൽ ബിബിൻ(25) എന്നിവരാണ് പിടിയിലായത്.
ചൊവ്വാഴ്ച പുലർച്ചെ രണ്ടു മണിക്ക് നരിക്കുനി എം. സി ജ്വല്ലറിയുടെ പുറകുവശത്തെ ചുമർ തുറക്കുന്നതിനിടയിൽ ശബ്ദം കേട്ട് നരിക്കുനിയിൽ ഉണ്ടായിരുന്ന ഗൂർക്കയും രാത്രി പട്രോളിങ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന കൊടുവള്ളി പോലീസുദ്യോഗസ്ഥരും ചേർന്ന് പ്രതികളിലൊരാളായ അമീറിനെ പിടികൂടുകയും ചോദ്യം ചെയ്തതിൽ നിന്നും നാൽവർ സംഘത്തിന്റെ ജ്വല്ലറി കവർച്ചയുടെ ചുരുളഴിയുകയുമായിരുന്നു.
തുടർന്ന് കോഴിക്കോട് റൂറൽ ജില്ലാപോലീസ് മേധാവി ആർ. കറുപ്പസാമി ഐപിഎസിന്റെ നിർദേശപ്രകാരം താമരശ്ശേരി ഡിവൈഎസ്പി അഷ്‌റഫ് തെങ്ങിലക്കണ്ടിയുടെ മേൽനോട്ടത്തിൽ കൊടുവള്ളി എസ് ഐ അനൂപ് അരീക്കരയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം നടത്തിയ പഴുതടച്ച നീക്കത്തിലാണ് സംഭവസ്ഥലത്തുനിന്നും രക്ഷപെട്ട പ്രതികളെ കാറിൽ സഞ്ചരിക്കുന്നതിനിടെ കൊയിലാണ്ടി എടവണ്ണ സംസ്ഥാന പാതയിൽ മുടൂരിൽ വെച്ചു കാർ തടഞ്ഞു നിർത്തി അതി സാഹസികമായി പിടികൂടിയത്.
പ്രതികളിലൊരാളായ നിലമ്പൂർ സ്വദേശി നിതിൻ പ്രശ്‌ത ചാരിറ്റി പ്രവർത്തകനും വ്ലോഗറുമാണ്. ചാരിറ്റി ഗ്രൂപ്പുകളിലൂടെയാണ് പരസ്പരം പരിചയപ്പെടുന്നത്. പിന്നീട് കൂടുതൽ അടുക്കുകയും കവർച്ച ആസൂത്രണം ചെയ്യുകയുമായിരുന്നു. കവർച്ചക്കായി മുഖ്യ ആസൂത്രകനായ നിധിൻ ഓൺലൈനിൽ നിന്നും പാസ്റ്റിക് പിസ്റ്റളും കവർച്ച നടത്താനുപയോഗിക്കുന്ന കമ്പിപ്പാര,ഉളി,ചുറ്റിക,സ്ക്രൂഡ്രൈവർ,ഗ്ലോവ്സ് തെളിവുനശിപ്പിക്കുന്നതിനായി മുളകുപൊടി എന്നിവയും കരുതിയിരുന്നു. പ്രതികളെ താമരശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് കോടതിയിൽ ഹാജറാക്കി റിമാൻഡ് ചെയ്തു.
കൊടുവള്ളി എസ് ഐ അനൂപ് അരീക്കര, എസ്ഐമാരായ പ്രകാശൻ, സാജു, ഷിബു, എഎസ്ഐ ലിനീഷ്, സീനിയർ സിവിൽ പോലീസ് ഉദ്യോഗസ്ഥരായ സുരേഷ് ബാബു, പ്രജീഷ്, ബിനേഷ്, സിവിൽ പോലീസ് ഉദ്യോഗസ്ഥരായ ഷെഫീഖ് നീലിയാനിക്കൽ, ശ്രീജേഷ്, ഡ്രൈവർ ജിനീഷ് എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുമെന്ന് കൊടുവള്ളി പോലീസ് അറിയിച്ചു.
Jewelery robbery attempt at Narikuni; Four people, including a charity worker, were arrested

എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.