കോഴിക്കോട് അവധി: പ്രഖ്യാപിച്ചത് 7.45ന്; 6 മുതൽ വ്യാജ പ്രചാരണം, നടപടിയെന്ന് കലക്ടർ



കോഴിക്കോട്:കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും അവധി പ്രഖ്യാപിച്ചെങ്കിലും, അവധിയുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണം നടത്തുന്നവർക്കു മുന്നറിയിപ്പുമായി ജില്ലാ കലക്ടർ എ.ഗീത രംഗത്ത്. അവധി പ്രഖ്യാപിച്ച് ഫെയ്സ്ബുക്കിൽ പങ്കു വച്ച കുറിപ്പിലാണു വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരെ കലക്ടർ രംഗത്തെത്തിയത്. ഇന്ന് രാത്രി 7.45ഓടെയാണ് ചൊവ്വാഴ്ചത്തെ അവധിയുടെ കാര്യം ജില്ലാ കലക്ടർ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഇതിനു മുന്നോടിയായി ആറു മണി മുതൽത്തന്നെ കോഴിക്കോട് ജില്ലയിൽ അവധിയാണെന്ന പ്രചാരണം വ്യാപകമായിരുന്നു.

‘‘ദുരന്ത നിവാരണ അതോറിറ്റിയുടെ അടിയന്തര യോഗം വിളിച്ചുചേർത്ത് സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം 24ന് വൈകിട്ട് 7.45ഓടെയാണ് അവധി പ്രഖ്യാപിച്ചത്. എന്നാൽ അവധി പ്രഖ്യാപിച്ചതായി വൈകുന്നേരം ആറു മണിയോടെ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ച പോസ്റ്ററുകൾ വ്യാജമാണ്. വ്യാജ വാർത്തയും പോസ്റ്ററുകളും പ്രചരിപ്പിച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കും’’ – ജില്ലാ കലക്ടർ ഫെയ്സ്ബുക്കിൽ കുറിച്ചു.
കോഴിക്കോട് ജില്ലയിൽ ചൊവ്വാഴ്ച അവധിയാണെന്ന് ഇതേ പോസ്റ്റിലാണ് കലക്ടർ വ്യക്തമാക്കിയത്. ‘‘ജില്ലയിൽ മഴ തുടരുന്നതിനാലും പലയിടങ്ങളിലായി വെള്ളക്കെട്ടും ശക്തമായ കാറ്റുമുള്ളതിനാലും നദീതീരങ്ങളിൽ ക്രമാതീതമായി വെള്ളം ഉയരുന്ന സാഹചര്യം നിലനിൽക്കുന്നതിനാലും പ്രഫഷനൽ കോളജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെയും (ജൂലൈ 25) അവധിയാണ്. ജില്ലയിലെ അങ്കണവാടികള്‍ക്കും അവധി ബാധകമാണ്. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകളിൽ മാറ്റമില്ല.

അവധിയായതിനാൽ  കുട്ടികൾ അനാവശ്യമായി പുറത്തിറങ്ങുന്നത് രക്ഷിതാക്കൾ നിയന്ത്രിക്കണമെന്നും പരിസരങ്ങളിലെ പുഴകളിലോ നദീതടങ്ങളിലോ ഒരു കാരണവശാലും ഇറങ്ങരുതെന്നും ജാഗ്രത പുലർത്തണമെന്നും അഭ്യർഥിക്കുന്നു’’ – കലക്ടർ കുറിച്ചു.

fake collector post

Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Previous Post Next Post