വിവാഹ നിശ്ചയത്തിന് പിന്നാലെ അപകടം; കഴുത്തിന് കീഴ്പോട്ട് തളര്‍ന്നയാൾക്കു വേണ്ടി വീടുവിട്ടിറങ്ങി ബിജില



കോഴിക്കോട്: വിവാഹ നിശ്ചയത്തിന് പിന്നാലെ അപകടത്തില്‍ ഗുരുതര പരുക്കേറ്റ് കഴുത്തിന് കീഴ്പോട്ട് തളര്‍ന്നുപോയ ഒരാള്‍. ബന്ധുക്കള്‍ എതിര്‍ത്തിട്ടും അയാളെ പരിചരിക്കാന്‍ വീടുവിട്ടിറങ്ങിയ ഒരു പെണ്‍കുട്ടി. നാലരവര്‍ഷത്തിനുശേഷം ബന്ധുക്കളുടെ സമ്മതത്തോടെ അടുത്തിടെ  വിവാഹിതരായ കോഴിക്കോട്ടെ അജീഷിനും ബിജിലയ്ക്കും ഈ വാലൻ്റയിൻ ദിനത്തില്‍ പറയാനുള്ളത് അപൂര്‍വ്വ സ്നേഹത്തിന്‍റെ കഥയാണ്.
ബിജിലയ്ക്ക് മറുത്തൊന്ന് ചിന്തിക്കേണ്ടി വന്നില്ല, ഈ കൈ പിടിക്കാന്‍. നട്ടെല്ലിന് ഗുരുതര പരുക്കേറ്റ അജീഷിനെ സ്വീകരിക്കരിക്കുന്നതിനെ ബന്ധുക്കള്‍ വിലക്കിയെങ്കിലും തീരുമാനത്തില്‍ അവള്‍ ഉറച്ചുനിന്നു. സ്നേഹിച്ച പുരുഷനുവേണ്ടി. വിവാഹമുറപ്പിച്ച് രണ്ടു വര്‍ഷത്തിനു ശേഷമാണ് വീടിന്‍റെ തറയില്‍ നിന്ന് ഇരുപതടി താഴ്ച്ചയിലേയ്ക്ക് വീണ് അജീഷിന് പരുക്കേറ്റത്.


ജീവിതം അജീഷിനൊപ്പമെന്നുറപ്പിച്ച് ബാഗും പായ്ക്കുചെയ്തിറങ്ങിയ അവള്‍ അന്നുതൊട്ടിന്നുവരെ നിഴല്‍പോലെ അജീഷിനൊപ്പമുണ്ട്. അവളുടെ നിശ്ചയദാര്‍ഢ്യം അവന്‍റെ കൈകള്‍ക്ക് ചലനമായി. ഒന്നനങ്ങാന്‍പോലും സാധിക്കാതെ കിടന്നിരുന്ന അജീഷിനിപ്പോള്‍  വാക്കറിന്‍റെ സഹായത്തോടെ നടക്കാനാകും. ഇരുവരുടേയും സ്നേഹത്തിന്‍റെ തീവ്രത തിരിച്ചറിഞ്ഞ ബന്ധുക്കള്‍ അവസാനം ഇവരുടെ ബന്ധത്തെ അംഗീകരിച്ചു. നിശ്ചയം കഴിഞ്ഞ് നാലര വര്‍ഷത്തിനുശേഷം ബന്ധുക്കളുടെ പൂര്‍ണ സമ്മതത്തോടെ കഴിഞ്ഞ  27–ന് ഇവര്‍ വിവാഹിതരായി.

Accident after engagement;  Bijila left the house for the person who was weak from the neck down
Previous Post Next Post