വിലങ്ങാട് ഉരുള്‍പൊട്ടല്‍; ലോണുകള്‍ക്ക് മൊറട്ടോറിയം അനുവദിക്കാന്‍ തീരുമാനം



വിലങ്ങാട്: ഉരുള്‍പൊട്ടല്‍ ദുരിതബാധിതരുടെ ബാങ്ക് ലോണുകളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗിന്റെ അധ്യക്ഷതയില്‍ വിവിധ ബാങ്ക് ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു. ദുരിതബാധിതര്‍ വിവിധ ബാങ്കുകളില്‍ നിന്ന് എടുത്ത ലോണുകള്‍ തിരിച്ചടക്കുന്നതിന് നിശ്ചിത കാലത്തേക്ക് സാവകാശം അനുവദിക്കുന്നതിന് യോഗത്തില്‍ തീരുമാനമായി.
കൃഷി പൂര്‍ണമായും നശിച്ച കേസുകളില്‍ കാര്‍ഷിക ലോണുകള്‍ക്ക് അഞ്ച് വര്‍ഷത്തേക്കും അല്ലാത്ത ലോണുകള്‍ക്ക് ഒരു വര്‍ഷത്തേക്കും മൊറട്ടോറിയം നല്‍കാനാണ് തീരുമാനം. ഇതിന്റെ ഭാഗമായി ദുരിതബാധിതര്‍ ഏതൊക്കെ ബാങ്കുകളില്‍ നിന്ന് എത്ര രൂപ വായ്പയെടുത്തു തുടങ്ങി കൃത്യമായ വിവരങ്ങള്‍ ശേഖരിക്കണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. വിവര ശേഖരണത്തിനായി ഒരു നിശ്ചിത പ്രൊഫോര്‍മയിലുള്ള അപേക്ഷാ ഫോറം തയ്യാറാക്കി ദുരിതബാധിതര്‍ക്ക് നല്‍കും. ഇവ പൂരിപ്പിച്ച് ബന്ധപ്പെട്ട വില്ലേജ് ഓഫീസര്‍ക്ക് തിരിച്ചു നല്‍കണം. വില്ലേജ് ഓഫീസര്‍ വിവരങ്ങള്‍ പരിശോധിച്ച് അപേക്ഷ സാക്ഷ്യപ്പെടുത്തിയ ശേഷം ബന്ധപ്പെട്ട ബാങ്കുകള്‍ക്ക് കൈമാറാനും ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. വായ്പകള്‍ എഴുതിത്തള്ളേണ്ട കേസുകള്‍ പ്രത്യേകമായി പരിഗണിച്ച് സര്‍ക്കാരിലേക്ക് ശുപാര്‍ശ ചെയ്യാനും യോഗത്തില്‍ തീരുമാനമായി.

കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ ഇ അനിത കുമാരി, കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയരക്ടര്‍ അജയ് അലക്‌സ്, ജോയിന്റ് രജിസ്ട്രാര്‍ ജനറല്‍ എന്‍ എം ഷീജ, ലീഡ് ബാങ്ക് മാനേജര്‍ എസ് ജ്യോതിസ്, ലീഡ് ബാങ്ക് ഓഫീസര്‍ പ്രേംലാല്‍ കേശവന്‍, ഫെഡറല്‍ ബാങ്ക് നാദാപുരം ബ്രാഞ്ച് സീനിയര്‍ മാനേജര്‍ യദുകൃഷ്ണ ദിനേശ്, ഫെഡറല്‍ ബാങ്ക് മാവൂര്‍ റോഡ് ബ്രാഞ്ച് അസോസിയറ്റ് വൈസ് പ്രസിഡന്റ് അരുണ്‍ സി ആര്‍, കേരള ഗ്രാമീണ്‍ ബാങ്ക് വാണിമേല്‍ ബ്രാഞ്ച് പ്രതിനിധി ടി വി ബിപിന്‍, കേരള ഗ്രാമീണ്‍ ബാങ്ക് വിലങ്ങാട് ശാഖ പ്രതിനിധി എം പി രൂപേഷ്, എച്ച്ഡിഎഫ്‌സി ബാങ്ക് നാദാപുരം ബ്രാഞ്ച് പ്രതിനിധി അലി നൗഷാദ്, ഐഡിബിഐ ബാങ്ക് നാദാപുരം ബ്രാഞ്ച് പ്രതിനിധി വി മനു മോഹന്‍, കേരള ബാങ്ക് വാണിമേല്‍ ബാങ്ക് പ്രതിനിധി ബാലമുരളീധരന്‍, സിഎആര്‍ഡി ബാങ്ക് വടകര ബ്രാഞ്ച് സെക്രട്ടറി പി പ്രമീള, അസിസ്റ്റന്റ് സെക്രട്ടറി എ കെ നൗഷാദ്, വിലങ്ങാട് എസ് സിബി സെക്രട്ടറി എന്‍ കെ സ്വര്‍ണ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
Previous Post Next Post