നരിക്കുനിയിൽ കള്ളനോട്ട് കണ്ടെത്തിയ സംഭവത്തിൽ 4 പേരെ അറസ്‌റ്റു ചെയ്തു



കൊടുവള്ളി∙ നരിക്കുനിയിലെ സ്‌ഥാപനത്തിൽ മണിട്രാൻസ്‌ഫർ ചെയ്യാനായി ഏൽപ്പിച്ച തുകയിൽ കള്ളനോട്ട് കണ്ടെത്തിയ സംഭവത്തിൽ 4 പേരെ പൊലീസ് അറസ്‌റ്റു ചെയ്‌തു. താമരശ്ശേരി കത്തറമ്മൽ സ്വദേശി മുർഷിദ്, മണ്ണാർക്കാട് സ്വദേശിനി ഹുസ്‌ന, കൊടുവള്ളി ആവിലോറ സ്വദേശി മുഹമ്മദ് ഷഫീഖ്, താമരശ്ശേരി കുടുക്കിലുമ്മാരം അമ്പായക്കുന്ന് മുഹമ്മദ് ഇയാസ് എന്നിവരെയാണ് അറസ്‌റ്റു ചെയ്‌തത്‌. സംഘത്തിൽപ്പെട്ട മറ്റു പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു. 

കൊടുവള്ളി പൊലീസ് ‌സ്റ്റേഷൻ പരിധിയിലെ നരിക്കുനി ടൗണിൽ മൊബൈൽ ഹബ് എന്ന കടയിൽ ട്രാൻസ്‌ഫർ ചെയ്യാനായി യുവതി കൊടുത്തു വിട്ട 500 രൂപയുടെ 30 നോട്ടുകളിലാണ് 14 കള്ളനോട്ടുകൾ കണ്ടെത്തിയത്. പണം ട്രാൻസ്‌ഫർ ചെയ്യാൻ കടയിൽ എത്തിയ ആൾ സ്‌ഥലം വിട്ട ശേഷമായിരുന്നു നോട്ട് വ്യാജമാണെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് കടയുടമ മുഹമ്മദ് റയീസ് കൊടുവള്ളി പൊലീസിൽ പരാതി നൽകുകയായിരുന്നു. കള്ളനോട്ട് ശ്രദ്ധയിൽപ്പെട്ട ഉടനെ തനിക്ക് ലഭിച്ച തുകയിൽ 7000 രൂപ വ്യാജ നോട്ടുകളാണെന്ന വിവരം പണം അയക്കാൻ എത്തിയവരെ ഫോണിൽ വിളിച്ച് അറിയിച്ചതോടെ പ്രതികൾ കടക്കാരന് ഉടൻ ആ തുക അയച്ചുകൊടുത്തു. ഇതോടെ ഇതിന് പിന്നിൽ വൻ കള്ളനോട്ട് റാക്കറ്റ് പ്രവർത്തിക്കുന്നുണ്ടെന്ന സംശയത്തെ തുടർന്ന് കടയുടമ പോലീസിൽ പരാതി നൽകി. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് 4 പേരെ അറസ്റ്റു ചെയ്ത‌ത്‌. ഇവരിൽ നിന്നും കൂടുതൽ കള്ളനോട്ടുകൾ പിടികൂടിയിട്ടുണ്ട്.
കള്ളനോട്ട് റാക്കറ്റിൽ കൂടുതൽ പേർ ഉണ്ടെന്ന വിവരവും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇവരെ പിടികൂടുന്നതിനായി അന്വേഷണം ഊർജ്ജിതമാക്കി. കണ്ണൂർ റേഞ്ച് ഡിഐജി തോംസൺ ജോസ് അന്വേഷണത്തിന് മേൽനോട്ടം വഹിച്ചു. റൂറൽ എസ്‌പി അർവിന്ദ് സുകുമാറിന്റെ നിർദേശ പ്രകാരം താമരശ്ശേരി ഡിവൈഎസ്പി വിനോദ് കുമാർ, കൊടുവള്ളി ഇൻസ്പെക്‌ടർ സി.ഷാജു, പ്രിൻസിപ്പൽ എസ്ഐ ജിയോ സദാനന്ദൻ, അഡിഷണൽ എസ്ഐ എം.സുഭാഷ്, എഎസ്ഐമാരായ കെ.ശ്രീജിത്ത്, ഇ.ജിത, എം.കെ.ലിയ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ എ.കെ. രതീഷ്, സിവിൽ പൊലീസ് ഉദ്യോഗസ്‌ഥരായ ഷെഫീഖ് നീലിയാനിക്കൽ, കെ.അനൂപ്, കെ.റെജി, താമരശ്ശേരി ഡിവൈഎസ്പിയുടെ ക്രൈം സ്ക‌്വാഡ് അംഗങ്ങളായ രാജീവ് ബാബു, ബിജു പൂക്കാട്ട്, എൻ.എം.ജയരാജൻ, ജിനീഷ്കുമാർ എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടി അന്വേഷണം നടത്തുന്നത്.

fake currency crime
Previous Post Next Post